കൂടത്തായി: ഇമ്പിച്ചിമോയിയെ മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കി
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ സഹായിച്ച മുസ്ലിം ലീഗ് പ്രാദേശിക നേതാാവിനെ പാർട്ടിയിൽ നിിന്നും പുറത്താക്കി.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ സഹായിച്ച മുസ്ലിം ലീഗ് പ്രാദേശിക നേതാാവിനെ പാർട്ടിയിൽ നിിന്നും പുറത്താക്കി. ഓമശേരിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന വികെ ഇമ്പിച്ചിമോയിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
ജോളിക്ക് കരം അടയ്ക്കാനും അഭിഭാഷകനെ ഏർപ്പാടാക്കാനും സഹായിച്ചത് ഇമ്പിച്ചി മോയിയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇമ്പിച്ചി മോയിയുടെ വീട്ടിലും മകന്റെ കടയിലും അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.
ജോളിയുടെ അയൽക്കാരനായ മുസ്ലിം ലീഗ് ശാഖാ പ്രസിഡന്‍റ് ഇമ്പിച്ചി മോയിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുനനു. എന്നാൽ പരിശോധനയിൽ റേഷൻ കാർഡോ, ഭൂനികുതി രേഖകളോ ഉൾപ്പടെ ഒന്നും പൊലീസിന് കണ്ടെടുക്കാനായില്ല. അറസ്റ്റിന് തൊട്ടുമുമ്പ് ഈ രേഖകളെല്ലാം ഇമ്പിച്ചി മൊയ്ദീനെ ഏൽപിച്ചു എന്നായിരുന്നു ജോളിയുടെ മൊഴി. പൊന്നാമറ്റം വീടിന്‍റെ തൊട്ടടുത്താണ് ഇമ്പിച്ചി മോയിയുടെ വീട്.
പൊലീസിന്‍റെ പിടിയിലാകുന്നതിനു മുമ്പ് ജോളി ഇമ്പിച്ചി മോയിയെ നിരവധി തവണ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ തനിക്ക് വേണ്ടി വക്കീലിനെ ഏര്‍പ്പാടാക്കി തരണമെന്നാവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചിമൊയ്തീന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
കൂടത്തായി കൊലപാതകക്കേസില്‍ പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പാണ് ജോളി ഇമ്പിച്ചിമൊയ്തീനെ നിരന്തരം ഫോണില്‍ വിളിച്ചത്. ഈ സമയത്ത് ജോളി അദ്ദേഹത്തെ നേരില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും കാര്യമെന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും ഇമ്പിച്ചിമോയിയെ പൊലീസിന് മൊഴിനല്‍കി. ഒരു വക്കീലുമായി താന്‍ ജോളിയെ സമീപിച്ചിരുന്നു. എന്നാല്‍, അപ്പോഴേക്കും കോഴിക്കോട്ടുള്ള കസിന്‍ ബ്രദര്‍ വഴി വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ജോളി അറിയിച്ചതായും ഇമ്പിച്ചിമൊയ്തീന്‍ പൊലീസിനോട് പറഞ്ഞിരുന്നതാണ്.
നേരത്തേ, ഇമ്പിച്ചി മൊയ്ദീനുമായി ഏഷ്യാനെറ്റ് ന്യൂസ് സംസാരിച്ചിരുന്നതാണ്. ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാൻ ശ്രമിച്ച ഭൂമിയുടെ നികുതി അടയ്ക്കാൻ താൻ പോയിരുന്നെന്ന് ഇമ്പിച്ചി മൊയീന്‍ സമ്മതിച്ചു. എന്നാൽ തനിക്കത് അടയ്ക്കാൻ കഴിഞ്ഞില്ല. എന്തോ പ്രശ്നമുള്ള ഭൂമിയാണതെന്ന് വില്ലേജോഫീസിൽ നിന്ന് പറഞ്ഞെന്നും ലീഗ് നേതാവ് പറയുന്നു. രണ്ടരക്കൊല്ലം മുമ്പ് ജോളിയിൽ നിന്ന് അരലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇമ്പിച്ചി മൊയ്‍ദീൻ സമ്മതിക്കുന്നുണ്ട്. എന്നാൽ കൊലപാതകങ്ങളെക്കുറിച്ചൊന്നും തനിക്ക് ഒരറിവുമില്ലെന്നും ഇമ്പിച്ചി മൊയ്‍ദീൻ പറഞ്ഞിരുന്നു.