ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം പ്രാബല്യത്തിലാകും. നിലവിൽ ടൂറിസം മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. ഇതിനുപുറെ പുതുവത്സര തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

നിലവിൽ സംസ്ഥാനത്ത് ടൂറിസം മേഖലയിലെ അല്ലാത്ത മറ്റു ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതൽ രാത്രി 11വരെയാണ്. ഇതാണിപ്പോള്‍ രാവിലെ പത്തു മുതൽ അര്‍ധരാത്രി 12വരെയായി ദീര്‍ഘിപ്പിക്കുന്നത്. ബാറുടമകളുടെ ദീര്‍ഘകാലമായിട്ടുള്ള ആവശ്യത്തിന് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിരിക്കുന്നത്. ബാറുകളിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്ന് ചൂണ്ടികാട്ടി പ്രവര്‍ത്തന സമയത്തിൽ രണ്ടു മണിക്കൂര്‍ കൂട്ടി നീട്ടണമെന്ന് ബാറുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

ടൂറിസം മേഖലയിലെ ബാറുകള്‍ക്ക് മാത്രം രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ അനുമതി നൽകുമ്പോള്‍ മറ്റു ബാറുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയും ബാറുടമകള്‍ ഉന്നയിച്ചിരുന്നു. ടൂറിസം മേഖല പരിധിയിലെ ബാറിന് തൊട്ടു അതിര്‍ത്തിയിലെ ബാര്‍ രാത്രി 11വരെ പ്രവര്‍ത്തിക്കുന്നതും അനുമതിയുള്ള ബാര്‍ രാത്രി 12വരെ പ്രവര്‍ത്തിക്കുന്നതും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുകയാണെന്നും ഉടമകളുടെ പരാതിയുണ്ട്.

YouTube video player