വീടുകളിൽ നിരീക്ഷണത്തിൽ ഉള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. അതേസമയം, നിപ സംശയത്തിന്റെ പശ്ചാത്തലത്തിൽ ആയഞ്ചേരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.
കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ മരണം നടന്ന സാഹചര്യത്തിൽ കോഴിക്കോട് ആയഞ്ചേരിയിൽ മുൻകരുതൽ നടപടികളുമായി പഞ്ചായത്ത്. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. മരിച്ചയാൾ പനിക്ക് ചികിത്സ തേടിയ ആരോഗ്യ കേന്ദ്രത്തിലുള്ളവരെ നിരീക്ഷണത്തിലാക്കും. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. അതേസമയം, നിപ സംശയത്തിന്റെ പശ്ചാത്തലത്തിൽ ആയഞ്ചേരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.
അതിനിടെ, നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നാല് പേരാണ് ചികിൽസയിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഒരാൾ വെന്റിലേറ്ററിൽ ചികിത്സയിലുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. പൂനെ എൻഐവിയിൽ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തു വരും. അതിന് ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിപ നിയന്ത്രണങ്ങൾക്കായി 16 ടീമുകൾ രൂപീകരിച്ചു. ജില്ലയിൽ കൺട്രോൾ റൂം തുറക്കും, ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. കൂടാതെ ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
