ഇൻകം ടാക്സ് കമ്മീഷണർ കിഫ്ബി ആസ്ഥാനത്ത്, പരിശോധന എട്ട് മണിക്കൂർ പിന്നിട്ടു
പരിശോധനയ്ക്കിടെ ആദായനികുതി വകുപ്പ് കമ്മീഷണർ മഞ്ചിത്ത് സിംഗ്, ഡെപ്യൂട്ടി കമ്മീഷണർ ശ്രേയ എന്നിവരും കിഫ്ബി ആസ്ഥാനത്തേക്കെത്തി.
തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. കരാറുകാരുടെ നികുതി പണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ആദായ നികുതിവകുപ്പ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിൻറെ പ്രതികരണം. അതേസമയം പരിശോധനയ്ക്കിടെ ആദായനികുതി വകുപ്പ് കമ്മീഷണർ മഞ്ചിത്ത് സിംഗ്, ഡെപ്യൂട്ടി കമ്മീഷണർ ശ്രേയ എന്നിവരും കിഫ്ബി ആസ്ഥാനത്തേക്കെത്തി.
കിഫ് ബി വായ്പ വഴി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് ആദായനികുതി വകുപ്പ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എത്ര കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്, കരാർക്ക് എത്ര പണം നൽകി തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. വിവിധ വകുപ്പുകളും കിഫ് ബിയും ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നു. കൈമാറിയ രേഖകള്‍ സംബന്ധിച്ചായിരുന്നു പരിശോധന. കാരാറുകാർ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന പരിശോധനയാണ് നടക്കുന്നതെന്നാണ് കിഫ് അധികൃതർ പറയുന്നത്.
കിഎഫിബി സിഇഒക്ക് ഇഡി നോട്ടീസ് നൽകിയെങ്കിലും ഇതുവരെ ഹാജരായിരുന്നില്ല. ഇ.ഡിയെ നിയമപരമായി നേരിടാൻ ഒരുങ്ങുമ്പോഴാണ് ആദായനികുതിവകുപ്പിൻറെ പരിശോധന. അഞ്ചു വർഷത്തിനുള്ളിൽ 56,000 കോടിയുടെ പദ്ധതിയാണ് കിഫ്ബി നടപ്പാക്കിയത്. 10,000 കോടിരൂപ കരാർക്കു നൽകിയെന്നു കിഫ്ബി പറയുന്നു.