സ്കൂൾ പരിസരങ്ങളിലെ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തുന്ന കാര്യത്തിൽ സർക്കാർ നിലപാട് തേടി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ എളുപ്പത്തിൽ ലഭിക്കുന്നത് തടയാൻ നിലവിലെ നിയമത്തിൽ ഭേദഗതി ആവശ്യമാണെന്ന പരാതിയിലാണ് ഈ നടപടി
കോഴിക്കോട്: സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന നിർദ്ദേശത്തിൽ സർക്കാരിന്റെ നയപരമായ നിലപാട് വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. വെസ്റ്റ് ഹിൽ റസ്റ്റ് ഹൗസിൽ ജൂണിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 100 മീറ്റർ എന്നത് കുറഞ്ഞ ദൂരമായതിനാൽ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ എളുപ്പത്തിൽ ലഭിക്കാൻ സാധ്യതയുണ്ടെന്ന പരാതിയിലാണ് നടപടി. ഭാവിതലമുറയെ പുകയിലയുടെയും മറ്റ് ലഹരി വസ്തുക്കളുടെയും വിപത്തുകളിൽ നിന്നും രക്ഷിക്കുന്നതിന് നിലവിലെ നിയമങ്ങളിൽ അടിയന്തര ഭേദഗതി ആവശ്യമാണെന്ന് പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

