കേരളത്തിലെ ബിജെപിയിൽ അടിമുടി മാറ്റം; അഴിമതി വ്യാപകം, നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെന്ന് നിർദ്ദേശം
തോൽവിക്ക് വി മുരളീധരനുൾപ്പടെ ഉത്തരവാദിത്തമുണ്ട്. പാർട്ടിയിൽ അഴിമതി വ്യാപകമാണെന്നും സ്വതന്ത്ര നിരീക്ഷകർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ദില്ലി: കേരളത്തിലെ ബിജെപിയിൽ അടിമുടി മാറ്റത്തിന് നിർദ്ദേശം. പ്രധാനമന്ത്രിക്ക് സ്വതന്ത്ര നിരീക്ഷകർ നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെന്നാണ് നിർദ്ദേശം. കാമരാജ് പദ്ധതി ബിജെപിയിലും വേണമെന്നും ആവശ്യം.
തോൽവിക്ക് വി മുരളീധരനുൾപ്പടെ ഉത്തരവാദിത്തമുണ്ടെന്നും സ്വതന്ത്ര നിരീക്ഷകർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പ് നേതാവായി മാത്രമാണ് മുരളീധരൻ പെരുമാറുന്നത്. നേതാക്കളുടെ പ്രവർത്തനവും വിലയിരുത്താൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ അഴിമതി വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാൻ പണം വാങ്ങിയ സംഭവങ്ങളുമുണ്ടായി. ഈ സാഹചര്യത്തിൽ ബൂത്തുതലത്തിൽ തെരഞ്ഞെടുപ്പ് വേണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം.
പ്രധാനമന്ത്രി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകരുടെ നിർദേശങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് ബിജെപി മുൻ നേതാവ് പി പി മുകുന്ദൻ പ്രതികരിച്ചു. പ്രധാനമന്ത്രി നിയോഗിച്ച നിരീക്ഷകരെ കേന്ദ്ര മന്ത്രി വി മുരളീധരൻ തള്ളി പറയരുതായിരുന്നുവെന്നും മുകുന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona