തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലാണ് രണ്ടാം ദിവസം കേഡറ്റുകൾ ചെലവഴിക്കുന്നത്.  സൈനിക കേന്ദ്രത്തിൽ രാവിലെ ദേശീയ പതാക ഉയർത്തുന്നത് മുതൽ കൊടി താഴ്ത്തുന്നതുവരെയുള്ള നടപടികൾ വിദ്യാർത്ഥികൾ നേരിട്ട് മനസ്സിലാക്കും. 

തിരുവനന്തപുരം: ഗാൽവാൻ ദിനത്തിൽ വീരസൈനികർക്ക് ആദരം അർപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് വജ്ര ജയന്തി യാത്രാ സംഘം. പിറന്ന നാടിനായി ഇന്ത്യാ - ചൈന അതിർത്തിയിൽ ജീവൻ ബലി നൽകിയ കേണൽ സന്തോഷ് ബാബു അടക്കം 12 സൈനികർക്ക് പാങ്ങോട് സൈനിക കേന്ദ്ര മേധാവി ശൗര്യ ചക്ര ബ്രിഗേഡിയർ ലളിത് ജോഷിയും കേഡറ്റുകളും ആദരം അര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിൻ്റെ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി എൻസിസിയുമായി ചേർന്ന് നടത്തുന്ന കേരള യാത്രയുടെ രണ്ടാം ദിവസം തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലാണ് ചെലവഴിക്കുന്നത്.

YouTube video player

രാവിലെ ദേശീയപതാക ഉയരുന്നത് മുതൽ വൈകിട്ട് കൊടിതാഴ്ത്തുന്നത് വരെ മിലിറ്ററി ക്യാമ്പിലെ ഒരു സൈനികൻ്റെ ജീവിതം തൊട്ടറിയാനുള്ള അവസരമാണ് ഇന്ന് കേഡറ്റുകൾക്ക് ലഭിച്ചത്. രാവിലെ കുളച്ചൽ യുദ്ധ സ്മാരക മൈതാനിയിൽ സൈനികർകൊപ്പം പരേഡോടെയായിരുന്നു തുടക്കം. വെടിക്കോപ്പുകളെ അടുത്തറിഞ്ഞും ഫയറിങ് നടത്തിയും സേനാ ഉദ്യോഗസ്ഥരുമായി വിദ്യാർത്ഥികൾ സംവദിച്ചു. പത്ത് ദിവസം നീളുന്ന വജ്രജയന്തി യാത്ര ഇന്നലെ ഗർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഫ്ലാഗ് ഓഫ് ചെയ്തത്. നാളെ വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ ശാസ്ത്രജ്ഞർക്കൊപ്പമാണ് മൂന്നാം ദിനം സംഘം ചെലവഴിക്കുക.