സംഭവ ദിവസവും രാത്രി ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും സുമിത്ര വിസമ്മതിച്ചു. ഇതോടെ താൻ ഭാര്യയെ മർദിച്ചെന്നും പിന്നാലെ മരണം സംഭവിച്ചെന്നുമാണ് മാധവ് നൽകിയ മൊഴി.

ഭോപ്പാൽ: ഇൻഡോർ എയറോ‍‍ഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. യുവതിയെ കൊലപ്പെടുത്തിയത് ഭ‍‍ർത്താവണെന്ന് പൊലീസ്. ഭാര്യയായ സുമിത്ര ചൗഹാന്റെ കൊലപാതകത്തിൽ ഭർത്താവ് മാധവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴി‍ഞ്ഞ 8 വർഷമായി താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ജനുവരി 9ന് ആണ് 40 കാരിയായ സുമിത്രയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തിന് കാരണം അപകടമാണെന്നാണ് ഇയാൾ ബന്ധുക്കളെയും പ്രദേശവാസികളെയും വിശ്വസിപ്പിച്ചിരുന്നത്.

മൃതദേഹം ഗവൺമെന്റ് മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലേക്ക് കൊണ്ടുപോയ മാധവ് പറഞ്ഞത് പെട്ടെന്ന് രക്തസമ്മർദ്ദം വർദ്ധിച്ചതിനെത്തുടർന്ന് ഭാര്യ കുഴഞ്ഞ് വീണെന്നും, തലയിടിച്ചതിനെ തുട‍ർന്ന് മരണപ്പെട്ടെന്നുമാണ്. എന്നാൽ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുമിത്രയുടെ മരണം കൊലപാതകമാണെന്നും ഭർത്താവ് മ‍ർദ്ദിച്ചും ശ്വാസംമുട്ടിച്ചും കെലപ്പെടുത്തയതാണെന്നും തെളിഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം ശ്വാസം മുട്ടിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ മാധവ് പലതവണ മൊഴി മാറ്റിയിരുന്നു.

ബോധരഹിതയായി കിടന്നതോടെ താൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് മാധവ് പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മാധവ് സത്യം വെളിപ്പെടുത്തി. കഴിഞ്ഞ എട്ട് വർഷമായി താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാനായി സുമിത്ര തയ്യാറായിരുന്നില്ല. ഇതിനെ ചൊല്ലി എന്നും വഴക്കായിരുന്നു. സംഭവ ദിവസവും രാത്രി മാധവ് ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും സുമിത്ര വിസമ്മതിച്ചു. ഇതോടെ താൻ ഭാര്യയെ മർദിച്ചെന്നും ബോധരഹിതയായി വീഴുകയായിരുന്നുവെന്നുമാണ് മാധവ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് മാധവിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ദമ്പതിമാർക്ക് രണ്ട് മക്കളുണ്ട്.