പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടർന്നതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണായത്.
തൃശ്ശൂർ: ചികിത്സകളും പ്രാർത്ഥനകളും വിഫലമായി. അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച് ചികിത്സ നൽകിയെങ്കിലും മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചതോടെ ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ നടത്തിയ പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ പുറത്തെടുത്തിരുന്നു. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി ബാധിച്ചതോടെ ശ്വാസം എടുക്കാനും ആന ബുദ്ധിമുട്ടിയിരുന്നു. ആനയുടെ തലയിലെ എല്ലുകൾ പോലും മുറിവിലൂടെ പുറത്തേക്ക് കാണുന്ന സ്ഥിതിയിലായിരുന്നു.
കാട്ടാനയുടെ മസ്തകത്തിലെ മുറിവിൽ പുഴു കയറി,
ബുധനാഴ്ച രാവിലെയാണ് അതിരപ്പള്ളിയിൽ നിന്നും കൊമ്പനെ മയക്കുവെടി വച്ച് ചികിത്സക്ക് വേണ്ടി കോടനാട് എത്തിച്ചത്. അതിന് മുമ്പ് കഴിഞ്ഞ മാസം 24ന് ആനയ്ക്ക് ചികിത്സ നൽകിയതാണെങ്കിലും നില വഷളായതിനെ തുടർന്നാണ് കോടനാടേക്ക് മാറ്റി ചികിത്സ നൽകാൻ വനം വകുപ്പ് തീരുമാനിച്ചതും കുങ്കിയാനകളുടെ സഹായത്തോടെ ആനയെ പിടികൂടിയതും. ആന രക്ഷപ്പെടുന്നതിൽ ഡോക്ടർമാർ പറഞ്ഞിരുന്നത് 30 ശതമാനം സാധ്യത മാത്രമായിരുന്നു.
വളരെ പ്രതീക്ഷയുണ്ടായിരുന്ന സമയത്താണ് ആകസ്മികമായി ആന ചരിഞ്ഞതെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ഹൃദയാഘാതം കാരണമാണ് ആന ചരിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. 30 ശതമാനം സാധ്യതയാണ് നേരത്തെ ഡോക്ടർമാർ പറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി സ്ഥിതി മെച്ചപ്പെട്ടപ്പോൾ രക്ഷിക്കാൻ കഴിയുമെന്ന് വിചാരിച്ചിരുന്നു. പക്ഷേ കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. 2 വർഷത്തിനിടയിൽ 12 ആനകളാണ് ചരിഞ്ഞത്. ആനകൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇത് സംഭവിക്കുന്നത്. എങ്കിലും മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി അറിയിച്ചു.

