കിറ്റെക്സില്‍ വീണ്ടും പരിശോധന; 'ഇത് 13-ാം തവണ', കമ്പനി പൂട്ടിക്കുകയാണ് ലക്ഷ്യമെന്ന് സാബു
15,000 പേർ പണിയെടുക്കുന്ന കമ്പനി പൂട്ടിക്കുകയാണ് ലക്ഷ്യമെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാൻ സാബു എം ജേക്കബ് ആരോപിച്ചു.
കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയില്‍ വീണ്ടും പരിശോധന. കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായാണ് പരിശോധന നടത്തിയത്. അടുത്തിടെ നടക്കുന്ന പതിമൂന്നാമത്തെ പരിശോധനയാണിതെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു എം ജേക്കബ് പ്രസ്താവനയില്‍ പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന ഉണ്ടാവുകയില്ലെന്ന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം പാഴ‍്വാക്കാണെന്ന് ഇതോടെ തെളിഞ്ഞു.15,000 പേര്‍ പണിയെടുക്കുന്ന കിറ്റെക്‍സ് പൂട്ടിയ്ക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും സാബു എം ജേക്കബ് ആരോപിച്ചു.
തുടര്‍ച്ചയായ റെയ്ഡില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായി ഒപ്പിട്ട 3500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും കിറ്റെക്സ് പിന്മാറിയിരുന്നു. കിഴക്കമ്പലത്തെ ഫാക്ടറിയില്‍ ഒരു മാസത്തിനിടെ 11 തവണ പരിശോധന നടത്തിയെന്ന പരാതി ഉന്നയിച്ചായിരുന്നു കിറ്റെക്സിന്‍റെ പിന്മാറ്റം. പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം ക്രമക്കേട് കണ്ടെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും എന്നാല്‍ പരിശോധനകള്‍ ആവര്‍ത്തിക്കുകയാണെന്നും കിറ്റെക്സ് കുറ്റപ്പെടുത്തിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.