അന്യസംസ്ഥാന ലോട്ടറി വിൽപ്പനാനുമതി; ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സർക്കാർ
അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാനനുവദിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബഞ്ചില്‍ അപ്പീല്‍ നല്‍കാൻ തീരുമാനം.
തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാനനുവദിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബഞ്ചില്‍ അപ്പീല്‍ നല്‍കാൻ തീരുമാനം. തിങ്കളാഴ്ച അപ്പീൽ ഫയല്‍ ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേസ് നടത്താൻ മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കും . ഇതര സംസ്ഥാന ലോട്ടറിക്ക് റജിസട്രേഷൻ കിട്ടിയാലും നികുതി വെട്ടിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തുമെന്നും ഐസക് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് ഹൈക്കോടതിയുടെ അനുമതി നൽകിയത്. നാഗാലാൻഡ് ലോട്ടറി വിൽപ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.
നാഗാലാൻഡ് സർക്കാരിന്‍റെ ലോട്ടറി വിൽപ്പനയിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് അവകാശമില്ല. കേന്ദ്ര സർക്കാർ ചട്ടങ്ങൾ പാലിച്ചാണ് ലോട്ടറി വിൽക്കുന്നത്. ഈ ചട്ടങ്ങൾ ലംഘിക്കുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ടാൽ കേന്ദ്ര സർക്കാരിനെ സമീപിക്കുന്നതിന് തടസമില്ലെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.
ഇതരസംസ്ഥാന ലോട്ടറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയും സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. കേരളത്തിൽ സംസ്ഥാന സർക്കാരിന്‍റെ ലോട്ടറി വിൽപ്പനയുണ്ട്. ഇവിടെ സമ്പൂർണ ലോട്ടറി നിരോധിത മേഖലയാണെങ്കിൽ മാത്രമേ ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സർക്കാരിന് അവകാശമുളളു. അല്ലാത്തപക്ഷം നിയമഭേദഗതി വിവേചനപരമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
നികുതി വെട്ടിച്ച് ലോട്ടറി വിൽപ്പന നടത്തിയെന്നും ഫല പ്രഖ്യാപനത്തിലെ തിരിമറി ആരോപിച്ചുമാണ് വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാർ ഇതര സംസ്ഥാന ലോട്ടറി നിരോധിച്ചത്. ഇക്കാര്യത്തിൽ സിബിഐയും പിന്നീട് അന്വേഷണം നടത്തിയിരുന്നു. ഉത്തരവിന്‍റെ മറപറ്റി മറ്റ് ഇതര സംസ്ഥാന ലോട്ടറി വിൽപ്പനക്കാരും സമാന ഉത്തരവിനായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് വിലയിരുത്തലിലാണ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.