'വിമർശനത്തിൽ തെറ്റില്ല, ദുരിതാശ്വാസ ഫണ്ട് എന്ത് ചെയ്തെന്നറിയാൻ ആഗ്രഹം': പ്രവാസി വ്യവസായി കെ ജി എബ്രഹാം
ചിലരെ സുഖിപ്പിക്കാനാണ് തന്‍റെ വിമര്‍ശനമെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ ഗൗരവമായി കാണുന്നില്ല
ദുബായ് : സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി പ്രവാസി വ്യവസായി കെ.ജി എബ്രഹാം. സര്‍ക്കാരിനെതിരായ വിമര്‍ശനം തെറ്റായെന്ന് തോന്നുന്നില്ലെന്ന് കെ.ജി.എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിലരെ സുഖിപ്പിക്കാനാണ് തന്‍റെ വിമര്‍ശനമെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ ഗൗരവമായി കാണുന്നില്ല. ആരെയും സുഖിപ്പിക്കാനോ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനോ ആയിരുന്നില്ല തന്‍റെ പ്രസ്താവനയെന്നും അദ്ദേഹം വ്യക്തമക്കി.
അടച്ചിട്ട വീടുകൾക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയും ദുരിതാശ്വാസ ഫണ്ട് ക്രമക്കേടിനെതിരെയും ശക്തമായ വിമര്‍ശനമായിരുന്നു പ്രവാസി വ്യവസായി കെ.ജി.എബ്രഹാം ഉയര്‍ത്തിയത്. പ്രവാസികളുടെ ആശങ്കളാണ് തന്‍ ഉന്നയിച്ചതെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. വിമര്‍ശനം ഉൾക്കൊണ്ട് അധിക നികുതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശമ്പളം മാത്രം ലക്ഷങ്ങൾ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്‍റെ കരാർ കാലാവധി വീണ്ടും നീട്ടി
ചിലരെ സുഖിപ്പിക്കാനാണ് തന്‍റെ വിമര്‍ശനമെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞത് ആ അര്‍ഥത്തിലാണെന്ന് കരുതുന്നില്ല. ആരെയെങ്കിലും സുഖിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യുന്ന ആളല്ല താനെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം സംബന്ധിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍, ഫണ്ട് എന്ത് ചെയ്തുവെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.