Asianet News MalayalamAsianet News Malayalam

സംസ്ഥാന ബിജെപിയിലെ ചേരിപ്പോര് രൂക്ഷം; അതൃപ്തരായ നേതാക്കളെ ഒപ്പം നിർത്താൻ ശോഭ സുരേന്ദ്രൻ

കെ സുരേന്ദ്രൻ പ്രസിഡണ്ടായതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി വൈസ് പ്രസിഡൻ്റാക്കിയതിൽ ശോഭ കടുത്ത പ്രതിഷേധത്തിലായിരുന്നു. അഖിലേന്ത്യ പുന:സംഘടനയിലും തഴഞ്ഞത് ഭിന്നത രൂക്ഷമാക്കി.

internal fight intensifies in Kerala bjp shobha surendran trying to round together un happy leaders
Author
Thiruvananthapuram, First Published Oct 30, 2020, 9:02 AM IST

തിരുവനന്തപുരം: നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രൻ്റെ പരസ്യവിമർശനത്തോടെ സംസ്ഥാന ബിജെപിയിലെ ചേരിപ്പോര് രൂക്ഷമായി. പുന:സംഘടനയിൽ അതൃപ്തരായ നേതാക്കളെ ഒപ്പം നിർത്തി പുതിയ ഗ്രൂപ്പിനുള്ള ശ്രമം ശക്തമാക്കാനൊരുങ്ങുകയാണ് ശോഭ. ഗ്രൂപ്പ് പോര് അതിശക്തമായ കാലത്ത് പോലും സംസ്ഥാന ബിജെപിയിൽ പരസ്യ വിമർശനം ഉണ്ടായിരുന്നില്ല. മാസങ്ങളായി പാർട്ടി നേതൃത്വവുമായുള്ള അകൽച്ചയുടെ കാരണം പുന:സംഘടനയിലെ അതൃപ്തി തന്നെയാണെന്നാണ് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കുന്നത്. 

കെ സുരേന്ദ്രൻ പ്രസിഡണ്ടായതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി വൈസ് പ്രസിഡൻ്റാക്കിയതിൽ ശോഭ കടുത്ത പ്രതിഷേധത്തിലായിരുന്നു. അഖിലേന്ത്യ പുന:സംഘടനയിലും തഴഞ്ഞത് ഭിന്നത രൂക്ഷമാക്കി. അവസാന പ്രതീക്ഷയായിരുന്ന മഹിളാ മോർച്ച അഖിലേന്ത്യാ പ്രസിഡൻ്റ് സ്ഥാനം കൂടി കിട്ടാതായതോടെയാണ് എതിർപ്പ് പരസ്യമാക്കിയത്. 

ഇതിനിടെ സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ അപവാദങ്ങൾ ഉയർത്തുന്ന പ്രചാരണത്തിന് പിന്നിൽ പാർട്ടിയിലെ എതിർചേരിയാണെന്നും ശോോഭ സംശയിക്കുന്നു. ഒരേ സമയം സംസ്ഥാന -ദേശീയ നേതൃത്വങ്ങൾ അവഗണിച്ചുവെന്ന് കരുതുന്ന ശോഭ സുരേന്ദ്രന്റെ അടുത്ത നീക്കം പ്രധാനമാണ്. രാധാകൃഷ്ണമേനോൻ, ജെ ആർ പത്മകുമാർ അടക്കം സുരേന്ദ്രൻ പ്രസിഡൻ്റായതോടെ തഴയപ്പെട്ടവരെ യോജിപ്പിച്ചുള്ള ഗ്രൂപ്പിനുളള ശ്രമത്തിലാണ് ശോഭ. എം ടി രമേശിനെ ജനറൽ സെക്രട്ടറി സ്ഥാനത്തും എ എൻ രാധാകൃഷ്ണനെ കോർ കമ്മിറ്റിയിലും നിലനി‍ർത്തിയതോടെ കലാപക്കൊടി ഉയർത്തിയ കൃഷ്ണദാസ് പക്ഷം ഇപ്പോൾ സരേന്ദ്രനുമായി നല്ല ബന്ധത്തിലാണ്.  അതേ സമയം ദേശീയ നേതൃത്വവുമായി ആലോചിച്ച് മാത്രമാകും ശോഭയുടെ പരസ്യ വിമർശനത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ തുടർനീക്കം. 

Follow Us:
Download App:
  • android
  • ios