കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ കെപിസിസി നേതൃത്വത്തെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ഐഎൻടിയുസി. അതിനിടെ സതീശനെതിരെ ആരോപണങ്ങളുയർത്തി കൂടുതൽ ഐഎൻടിയുസി നേതാക്കളും രംഗത്തെത്തി. 

തിരുവനന്തപുരം: ദേശീയ പണിമുടക്കിന് പിന്നാലെ ആരംഭിച്ച വിഡി സതീശൻ (VD Satheesan)ഐഎൻടിയുസി (INTUC) പോര് കൂടുതൽ മുറുകുന്നു. കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ കെപിസിസി നേതൃത്വത്തെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ഐഎൻടിയുസി. അതിനിടെ സതീശനെതിരെ ആരോപണങ്ങളുയർത്തി കൂടുതൽ ഐഎൻടിയുസി നേതാക്കളും രംഗത്തെത്തി. 

Add Asianetnews as a Preferred SourcegooglePreferred

പ്രതിപക്ഷനേതാവിനെതിരെ ഐഎൻടിയുസി ചങ്ങനാശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരായ വാദങ്ങളെ തള്ളിയ ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതിയംഗം പിപി തോമസ്, പ്രകടനത്തിന് പിന്നിൽ മറ്റാരുമില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഞങ്ങൾ പ്രകടിപ്പിച്ചത് തൊഴിലാളികളുടെ വികാരമാണ്. അതിനാൽ അച്ചടക്ക നടപടിയെ ഭയക്കുന്നില്ല. തെരഞ്ഞെടുപ്പിൽ 150 വോട്ട് തികച്ച് കിട്ടാത്തവരാണ് കെപിസിസി ജനറൽ സെക്രട്ടറിയായി ഇരിക്കുന്നതെന്നും തോമസ് പരിഹസിച്ചു. 

പ്രതിഷേധിച്ചവർക്കെതിരെ കുത്തിത്തിരിപ്പ് ആരോപണം ഉയർത്തിയ പ്രതിപക്ഷ നേതാവിനെ തള്ളിയ പിപി തോമസ് സതീശനൊപ്പമാണ് കുത്തിത്തിരിപ്പുകാരുളളതെന്നും തിരിച്ചടിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി കാണാൻ വിളിച്ചിരുന്നുവെന്നും തോമസ് വെളിപ്പെടുത്തി. സ്ഥലത്തില്ലാതിരുന്നതിനാൽ തനിക്ക് കാണാൻ പോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം അറിയിച്ചു. 

'ചങ്ങനാശ്ശേരിയില്‍ കുത്തിത്തിരിപ്പ് സംഘം'; ഐഎന്‍ടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന് ആവർത്തിച്ച് സതീശന്‍

തിരുവനന്തപുരം: ഐഎന്‍ടിയുസി (INTUC) കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ( V D Satheesan). കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞതെന്നും ഒറ്റയ്ക്കെടുത്ത അഭിപ്രായമല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ചങ്ങനാശ്ശേരി പ്രകടനത്തിന് പിന്നിൽ കുത്തിത്തിരുപ്പ് സംഘമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രശ്നം ഉണ്ടാക്കാൻ കാത്തിരിക്കുന്നവരാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎൻടിയുസിക്കുള്ളത്. കോൺഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎൻടിയുസി എന്നതിൽ തർക്കമില്ല. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മിൽ വ്യത്യാസമുണ്ട്. ഐഎൻടിയുസിയെ തള്ളി പറഞ്ഞതല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. എന്നാൽ അതേ സമയം ഐഎൻടിയുസിയുടെ പരസ്യ പ്രകടനത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.