മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപിനെതിരെ തെളിവുണ്ടെന്ന് അന്വേഷണ സംഘം
ദിലീപിന് അനുകൂലമായി വ്യാജമൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് നേരിട്ടും, ഫോണിലൂടെയും, കത്തുകളിലൂടെയും പ്രദീപ് ഭീഷണി പ്പെടുത്തിയെന്നായിരുന്നു മാപ്പുസാക്ഷി വിപിൻലാലിന്‍റെ പരാതി.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദീപിനെതിരെ തെളിവുണ്ടെന്ന് അന്വേഷണ സംഘം. പ്രദീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാര്‍. പ്രദീപ് കുമാറിനെ ഇന്നലെ 5 മണിക്കൂറോളം ബേക്കൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷി വിപിൻ ലാലിനെ പ്രദീപ് കാസർകോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
കഴിഞ്ഞ ജനുവരി 24ന് പ്രദീപ് കുമാര്‍ കാസർകോട് ജ്വല്ലറിയിൽ എത്തി വിപിൻ ലാലിന്‍റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിൻലാലാണ്. ആദ്യം കേസിൽ പ്രതി ചേർത്ത വിപിൻലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.