'അന്വേഷണം ഇഡിക്കോ സിബിഐക്കോ വിടാം, സിഎംആർഎല്ലിനെതിരെ വിശദ അന്വേഷണം വേണം': ആർഒസി റിപ്പോർട്ട്
സിഎംആർഎല്ലിനും മാനേജ്മെൻിനും എതിരെ വിശദ അന്വേഷണം നടത്തണമെന്നും ഇതിലും ദുരൂഹമായ ഇടപാടുകൾ സിഎംആർഎൽ നടന്നിട്ടുണ്ടാകാമെന്നും ആർഒസി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
![investigation can be left to ED or CBI on roc report sts investigation can be left to ED or CBI on roc report sts](https://static-ai.asianetnews.com/images/01hmbme32frdp6mcrm208xp84t/fotojet--7-_363x203xt.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനി എക്സാലോജിക്കിനെതിരായ ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചു. സിബിഐക്കോ ഇഡിക്കോ അന്വേഷണം വിടാമെന്ന് ബംഗളൂരു ആർഒസി റിപ്പോർട്ടിൽ വിശദമാക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം സിബിഐക്ക് അന്വേഷണം വിടാം. അതുപോലെ തന്നെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇഡിക്കും അന്വേഷിക്കാമെന്നും റിപ്പോർട്ടിലുണ്ട്. സിഎംആർഎല്ലിനും മാനേജ്മെൻിനും എതിരെ വിശദ അന്വേഷണം നടത്തണമെന്നും ഇതിലും ദുരൂഹമായ ഇടപാടുകൾ സിഎംആർഎൽ നടന്നിട്ടുണ്ടാകാമെന്നും ആർഒസി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ തട്ടിപ്പ് നടന്നതായും രേഖകളിൽ കൃത്രിമമുള്ളതായും ആർഒസി റിപ്പോർട്ടിലുണ്ട്. പിഴയും തടവുശിക്ഷയും കിട്ടാവുന്ന വകുപ്പുകളാണിത്. സെക്ഷൻ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എക്സാലോജികുമായുള്ള ഇടപാട് സിഎംആർഎൽ മറച്ചുവെച്ചുവെന്നും ഡയറക്ടർ ബോർഡിനെ അറിയിച്ചില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കമ്പനീസ് ആക്റ്റിലെ സെക്ഷൻ 188 ന്റെ ലംഘനമാണിതെന്നും വിശദമായ അന്വേഷണമാണ് വേണ്ടതെന്നും ആർഒസി പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനായില്ലെന്നാണ് ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന്‍റെ വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത് ആർഒസി റിപ്പോർട്ടാണ്. ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിലെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
അടിമുടി ദുരൂഹ ഇടപാടുകളാണ് നടന്നതെന്നാണ് ആര്‍ഒസി റിപ്പോര്‍ട്ടിലുള്ളത്. സോഫ്റ്റ് വെയര്‍ സർവീസ് ആവശ്യപ്പെട്ട് സിഎംആർഎൽ പരസ്യം നൽകിയതിന്‍റെയോ ഇടപാടിന് മുമ്പോ ശേഷമോ സിഎംആർഎല്ലോ എക്സാലോജിക്കോ നടത്തിയ ആശയവിനിമയത്തിന് രേഖകൾ സമർപ്പിച്ചില്ലെന്നാണ് ബെംഗളൂരു രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ എക്സാലോജിക്ക്-സിഎംആർഎൽ ഇടപാടിനെ പറ്റി പറയുന്നത്. കരാർ പോലും എക്സാലോജിക്കിനോ സിഎംആർഎല്ലിനോ ഹാജരാക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കിട്ടിയ പണത്തിന് ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബെംഗളൂരൂ ആർഒസിക്ക് നൽകിയ മറുപടിയിൽ എക്സാലോജിക്ക് ആകെ വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്ലാലോജിക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ആര്‍ഒസിയുടെ കണ്ടെത്തൽ.