അന്വേഷണം സൈബര്‍ പൊലീസില്‍ നിന്ന് മ്യൂസിയം പൊലീസിന് കൈമാറി.

തിരുവനന്തപുരം: തിരുവനന്തപുരം കെട്ടിട നമ്പർ തട്ടിപ്പിൽ നാല് പേർ അറസ്റ്റിൽ. രണ്ട് താൽക്കാലിക ജീവനക്കാരികളും രണ്ട് ഇടനിലക്കാരുമാണ് അറസ്റ്റിലായത്. പ്രതികളെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സൈബർ പൊലീസിൽ നിന്നും അന്വേഷണം മറ്റൊരു സംഘത്തിനെ ഏൽപ്പിച്ച് കമ്മീഷണർ ഉത്തരവിറക്കി.

മരപ്പാലം സ്വദേശിയായ അജയഘോഷ് അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിനാണ് ഉദ്യോഗസ്ഥ ഒത്താശയോടെ കെട്ടിട നമ്പർ കൊടുത്തത്. വ്യാജ വിലാസം വച്ചായിരുന്ന രണ്ട് കെട്ടിടങ്ങള്‍ക്ക് അപേക്ഷ നൽകിയത്. കെട്ടിടം നിർമ്മിക്കാനുള്ള പ്ലാൻ പോലും നൽകാതെയാണ് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന് കോർപ്പേറഷന്‍ നമ്പ‍ർ വാങ്ങിയത്. ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു നിർമ്മാണം. കോർപ്പറേഷന്‍റെ അന്വേഷണത്തിൽ ഇത് കണ്ടെത്തിയതോടെയാണ് പൊലിസിൽ കേസ് നൽകിയത്. സൈബർ പൊലീസാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വ്യാപമായ കൃത്രിമം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. 

ഇതേ തുടർന്ന് ഫോർട്ട് സോണ്‍ലിലെ ബീന, വെണ്‍പാലവട്ടം ഓഫീസിലെ സന്ധ്യ എന്നിവർക്ക് തിരിമറിയിൽ പങ്കുണ്ടെന്ന് കണ്ടെത്തി. സോഫ്റ്റുവയറിലെ അപാകത മുതലാക്കിയായിരുന്നു തട്ടിപ്പ്. ഇവർ ഫോണിലും കംപ്യൂട്ടറിലുമായിട്ട് ലോഗിൻ ചെയ്ത് പുതിയ ഫയലുണ്ടാക്കിയായിരുന്നു കെട്ടിട നമ്പർ അനുവദിച്ചത്. ഇവർ രണ്ട് പേരുടെ ഭർത്താക്കന്മാർ കോർപ്പറേഷനിലെ ഡ്രൈവർമാരാണ്. വിഴിഞ്ഞത്തുള്ള ഒരു ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ ക്രിസ്റ്റഫറാണ് അനധികൃത നിർമ്മാണങ്ങൾക്ക് നമ്പർ വാങ്ങി നൽകാൻ ഇടനിലക്കാരനാരുന്നത്. കോർപ്പറേഷനിലെ മറ്റൊരു ഇടനിലക്കാരൻ ലാലാണ് അജയഘോഷിൽ നിന്നും പണം വാങ്ങിയത്. ക്രിസ്റ്റിഫറിന്‍റെ സഹായത്തോടെ ജീവനക്കാരെ സ്വാധീനിച്ച് കെട്ടിട നമ്പർ തരപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. 

മറ്റ് ചില ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. കെട്ടിട നമ്പർ വാങ്ങിയെടുത്ത അജയഘോഷ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ മുൻകൂർ ജാമ്യാപേക്ഷയും നൽകിയിട്ടുണ്ട്. അതേസമയം സോഫ്റ്റുവെയര്‍ തയ്യാറാക്കിയ നാഷണ‌ല്‍ ഇൻഫോറ്റിക് സെന്‍ററും കോർപ്പറേഷനും അന്വേഷണ സംഘത്തിന് വിവരങ്ങള്‍ പൂർണമായും നൽകിയിട്ടുമില്ല. മരാമത്ത് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

നാല് പേരെ സൈബർ പൊലീസ് കസ്റ്റിലെടുത്തിന് പിന്നാലെയാണ് അന്വേഷണം സൈബർ പൊലീസിൽ നിന്നും മ്യൂസിയം പൊലീസിലിലേക്ക് മാറ്റിയത്. മ്യൂസിയം സിഐക്ക് അന്വേഷണവും കൈമാറി. നിലവിൽ കേസന്വേഷിക്കുന്ന സൈബർ ഇൻസ്പെക്ടറെ സംഘത്തിൽ ഉള്‍പ്പെടുത്തി. അന്വേഷണ സംഘത്തെ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കേസ് മാറ്റിയതെന്ന് കമ്മീഷണർ സ്പർജൻകുമാർ പറയുന്നു.