കുതിരയുടെ കണ്ണ് അടിച്ചു തകർത്ത പൊലീസുകാരനെതിരെ നടപടി വേണമെന്ന് അന്വേഷണ റിപ്പോർട്ട്
കണ്ണിൽ അടിയേറ്റ കുതിരയുട കാഴ്ചശക്തി ഭാഗീകമായി നഷ്ടപ്പെട്ടു. കാലുകളിലും മുതുകത്തും മുറിവുകളുണ്ട്. പോലീസുകാരൻ പട്ടിയെ വിട്ട് കടിപ്പിച്ചതായും പരാതിയിൽ പറയുന്നു.
കൊല്ലം: കരുനാഗപ്പള്ളിയിൽ നോക്കാനേൽപ്പിച്ച കുതിരയുടെ കണ്ണ് അടിച്ചു തകർത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പോലീസിൻറെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ആദിനാട് സ്വദേശി മനുവിന്റെ ചാർളിയെന്ന കുതിരയെയാണ് കരുനാഗപ്പള്ളി സ്വദേശിയായ പൊലീസുകാരൻ ഉപദ്രവിച്ചത്. സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസറായ ബക്കറിനെതിരെ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിരുന്നു.
സുഹൃത്തിന് കുതിരയെ വാങ്ങാനായി രാജസ്ഥാനിലേക്ക് പോകേണ്ടിവന്നപ്പോഴാണ് കരുനാഗപ്പള്ളി സ്വദേശി മനു സമീപവാസിയും, അശ്വസേനാംഗവുംമായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ബക്കറിനെ കുതിരയെ നോക്കാൻ ഏൽപ്പിക്കുന്നത്. ഇയാളുടെ വീട്ടിൽ കുതിരകളുണ്ട്. എന്നാൽ കുതിര കയ്യിൽ കടിച്ചെന്ന് പറഞ്ഞ് ബക്കർ മനുവിനെ വിളിച്ചിരുന്നു. ഇത് പ്രകാരം കുതിരയെ തിരിച്ചു കൊണ്ടുവരുവാനായി , മനുവിൻ്റെ സുഹൃത്ത് എത്തിയപ്പോൾ കുതിരയുടെ നാലുകാലുകളും ചേർത്ത് കെട്ടി മറിച്ചിട്ട നിലയിലായിരുന്നെന്നു മനു പറയുന്നു. മർദ്ദനത്തിൽ കുതിരയുടെ കണ്ണുകളും തകർന്ന നിലയിലായിരുന്നു
കണ്ണിൽ അടിയേറ്റ കുതിരയുട കാഴ്ചശക്തി ഭാഗീകമായി നഷ്ടപ്പെട്ടു. കാലുകളിലും മുതുകത്തും മുറിവുകളുണ്ട്. പോലീസുകാരൻ പട്ടിയെ വിട്ട് കടിപ്പിച്ചതായും പരാതിയിൽ പറയുന്നു. പൂർണ്ണ ആരോഗ്യവാനായിരുന്ന കുതിര ഇപ്പോൾ അവശനിലയിലാണ്. മനുവിനെ പരാതിയിൽ കഴമ്പുണ്ടെന്നാണ് കരുനാഗപ്പള്ളി പോലീസിൻറെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥനായ ബക്കറിനെതിരെ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് കരുനാഗപ്പള്ളി പോലീസ് നൽകിയത്.