ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ എന്ന പേരിൽ സോഷ്യൽ മീഡിയ വഴി നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച്  മുന്നറിയിപ്പ് നൽകുന്നു. സാധാരണ നിരക്കിനേക്കാൾ ഉയർന്ന വില ഈടാക്കി വ്യാജ ടിക്കറ്റുകൾ നൽകി പണം തട്ടുന്ന രീതിയും, ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനുള്ള ജാഗ്രത നിർദ്ദേശങ്ങളും ഇതിൽ വിശദീകരിക്കുന്നു.

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് ലിഗായ ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണെന്ന പേരിൽ വ്യാജ പേജുകളും പരസ്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നു. വ്യാജമാണെന്ന് തിരിച്ചറിയാതെ ഇത്തരം ടിക്കറ്റുകൾക്കായി ബന്ധപ്പെടുന്നവരെ ചാറ്റ് വഴി വിശ്വാസം നേടിയെടുത്ത് സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുകയും, "വിഐപി ടിക്കറ്റ്", "ലിമിറ്റഡ് സീറ്റസ്" തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുന്നു.

ഐ.പി.എൽ സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇവർ വിശ്വാസം നേടിയെടുക്കാൻ യഥാർത്ഥ ടിക്കറ്റുകളോട് സാമ്യമുള്ള വ്യാജ ഓൺലൈൻ ടിക്കറ്റുകൾ അയക്കുകയും പണം വാങ്ങുകയും ചെയ്യുന്നു. എന്നാൽ ഇവ തട്ടിപ്പാണെന്ന് മനസിലാക്കി കഴിയുമ്പോഴേക്കും തട്ടിപ്പുകാർ പണം തിരിച്ചുകിട്ടാത്തവിധം മാറ്റിയിട്ടുണ്ടാവും.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ

. സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ടിക്കറ്റ് ഓഫറുകളിൽ ഉടൻ വിശ്വസിക്കരുത്.

. ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ അംഗികൃത വിൽപ്പന പ്ലാറ്റ്ഫോമുകളിലൂടെയോ മാത്രം വാങ്ങുക.

. സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുന്ന ഇടപാടുകളിൽ ജാഗ്രത പാലിക്കുക.

. അപരിചിതരുമായുള്ള ഓൺലൈൻ പണമിടപാട് ഒഴിവാക്കുക.

ഇത്തരത്തിൽ ഏതെങ്കിലും സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.