പ്രതിപക്ഷ നേതാവ് ആർ. അശോകയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. സ്റ്റേഡിയത്തിൽ എംഎൽഎമാർക്ക് മതിയായ സീറ്റിംഗ് സൗകര്യം ലഭിക്കുന്നില്ലെന്നും വെറും ഒരു ടിക്കറ്റ് മാത്രമാണ് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബെംഗളൂരു: ഐപിഎൽ പത്തൊമ്പതാം സീസണിന് നാളെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമാകാനിരിക്കെ, ടിക്കറ്റിനെച്ചൊല്ലി കർണാടക നിയമസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ ബഹളം. ഓരോ എംഎൽഎയ്ക്കും കുറഞ്ഞത് നാല് വിഐപി ടിക്കറ്റുകൾ വീതം ഉറപ്പാക്കണമെന്ന് സ്പീക്കർ യു.ടി ഖാദർ സർക്കാരിന് നിർദ്ദേശം നൽകി. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ജനപ്രതിനിധികളെ അവഗണിക്കുന്നു എന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് സ്പീക്കറുടെ ഇടപെടൽ.

പ്രതിപക്ഷ നേതാവ് ആർ. അശോകയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. സ്റ്റേഡിയത്തിൽ എംഎൽഎമാർക്ക് മതിയായ സീറ്റിംഗ് സൗകര്യം ലഭിക്കുന്നില്ലെന്നും വെറും ഒരു ടിക്കറ്റ് മാത്രമാണ് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോടിക്കണക്കിന് രൂപ വരുമാനമുള്ള അസോസിയേഷ ഞങ്ങളെ അവഗണിക്കുകയാണ്. ഒരു ടിക്കറ്റ് കിട്ടിയാൽ തന്നെ അത് എന്‍റെ പേരിൽ മാത്രമായിരിക്കും. എനിക്ക് എന്‍റെ ഭാര്യയെയോ മകനെയോ കളി കാണാൻ അയക്കാൻ കഴിയില്ലെന്നും ആർ. അശോക നിയമസഭയില്‍ പറഞ്ഞു.

കോൺഗ്രസ് എംഎൽഎമാരും ഈ ആവശ്യത്തെ പിന്തുണച്ചു. ടിക്കറ്റുകൾ കരിഞ്ചന്തയിൽ 20,000 രൂപയ്ക്ക് വരെ വിൽക്കുമ്പോൾ ജനപ്രതിനിധികൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് വിജയാനന്ദ കാശപ്പനവർ ആരോപിച്ചു. എംഎൽഎമാർക്കായി സ്റ്റേഡിയത്തിൽ പ്രത്യേക ലൗഞ്ച് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്റ്റേഡിയത്തിനായി സർക്കാർ നൽകിയ ഭൂമിക്ക് മാസം വെറും 1,600 രൂപ മാത്രമാണ് വാടകയെന്നും എന്നാൽ അസോസിയേഷൻ ടിക്കറ്റിന് 2,000 മുതൽ 3,000 രൂപ വരെ ഈടാക്കുന്നുണ്ടെന്നും എംഎൽഎമാർ ചൂണ്ടിക്കാട്ടി. സ്റ്റേഡിയത്തിലെ മദ്യവിതരണ ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശനമായ പരിശോധന വേണമെന്നും അവർ ആവശ്യപ്പെട്ടു. ഞങ്ങൾ ടിക്കറ്റ് സൗജന്യമായി ചോദിക്കുകയല്ല, പണം നൽകാൻ തയ്യാറാണ്. പക്ഷേ അർഹമായ മര്യാദ ലഭിക്കണമെന്നും ആർ. അശോക കൂട്ടിച്ചേർത്തു.

വിഷയത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ മറുപടി നൽകി. താൻ ക‍ർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുമായി സംസാരിക്കുമെന്നും എംഎൽഎമാരുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടിംഗ് അവകാശമുള്ള അസോസിയേഷൻ അംഗം കൂടിയായ താൻ ഇക്കാര്യത്തിൽ ഉടൻ പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.

നാളെ വൈകിട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടുന്നത്. വിരാട് കോഹ്‌ലിയുടെ പുതിയ ടാറ്റൂവും ആർസിബിയുടെ ടൈറ്റിൽ പ്രതിരോധവും കാണാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ് ടിക്കറ്റ് വിവാദം സഭയിൽ ചർച്ചയായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക