ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്നായിരിക്കും. 350 ലേറെ പേരുടെ അഭ്യർത്ഥന കിട്ടിയതായി വിദേശകാര്യ മന്ത്രാലയം.

ടെഹ്റാൻ: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്നായിരിക്കും. 350 ലേറെ പേരുടെ അഭ്യർത്ഥന കിട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാകുകയാണ്. ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ നിലവിൽ ഉപയോഗിക്കുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇസ്രയേലിൽ 36000 ഇന്ത്യക്കാരെങ്കിലും ഭീഷണി സാഹചര്യം നേരിടുന്നുണ്ട്. സാഹചര്യം കൂടുതൽ രൂക്ഷമായാൽ നിർബന്ധമായും ഒഴിയാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചേക്കും. താൽപര്യമുള്ളവർ ഒഴിയണമെന്നാണ് ഇപ്പോഴത്തെ നിർദ്ദേശം.

Add Asianetnews as a Preferred SourcegooglePreferred

ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇസ്രായേലി നഗരങ്ങളിൽ ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു. ഇന്നലെ ഇസ്രായേലി നഗരങ്ങളിൽ പതിച്ചതിൽ ഒന്നിലേറെ ക്ലസ്റ്റർ ബോംബുകൾ ഉണ്ടായിരുന്നുവെന്ന് ഇസ്രായേലി സൈന്യം പറഞ്ഞു. വ്യാഴാഴ്ചത്തെ ഇറാന്റെ ആക്രമണങ്ങളിൽ ഇസ്രയേലിൽ 270 പേർക്കാണ് പരിക്കേറ്റത്. ബേർശേബാ ആശുപത്രിയിൽ 71 പേർക്ക് പരിക്കേറ്റു. ഇന്നലത്തെ ആക്രമണത്തിൽ ആശുപത്രിയല്ല, സമീപത്തെ സൈനിക താവളമാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ പറയുന്നു. അതേസമയം, സംഘർഷത്തില്‍ അമേരിക്ക ഇടപെട്ടാൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്.

അതിനിടെ, ഇറാനെതിരായ യുദ്ധത്തിൽ ആുടെയും സഹായം വേണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ആണവശേഷി നിർവീര്യമാക്കാൻ ഒറ്റയ്ക്ക് പ്രവർത്തിക്കുമെന്നും പിന്തുണയ്ക്കണമോ എന്നത് അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ തീരുമാനമാണെന്നും നെതന്യാഹു പറഞ്ഞു.

YouTube video player