പശ്ചിമേഷ്യയിൽ ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ അവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇറാൻ- ഇസ്രയേൽ സംഘർഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷമേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ആവശ്യമെങ്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി. കേന്ദ്രത്തിന് എല്ലാ സഹായവും കേരളം വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു. ഗൾഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണിത്. 84 എംബിഎ വിദ്യാർത്ഥികൾ ദുബായിൽ കുടുങ്ങിയെന്നാണ് വിവരം. പൂനെ ഇന്ദിരാ സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിലെ വിദ്യാർത്ഥികളാണ് ഇവർ. ടൂറിന് പോയ വിദ്യാർത്ഥികളാണ് മടങ്ങി വരാനാകാതെ ദുബായിൽ കുടുങ്ങിയത്. വിദ്യാർത്ഥികൾ സുരക്ഷിതരെന്നും ഹോട്ടലിലേക്ക് മാറ്റിയെന്നും കോളേജ് അധികൃതർ അറിയിച്ചു.
അതേ സമയം, വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ഇവർക്ക് മടങ്ങാനുള്ള ശ്രമം നടത്തുകയാണ്. ദുബായിൽ 200ഓളം കന്നഡികർ കുടുങ്ങിയിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പഠനാവശ്യത്തിന് പോയ വിദ്യാർത്ഥികൾ ഉൾപ്പെട്ട 150 അംഗ സംഘം ദുബായിൽ കുടുങ്ങി. ബെല്ലാരിയിൽ നിന്ന് പോയ 15 അംഗ കുടുംബവും നാട്ടിലേക്ക് മടങ്ങാനാകാതെ ദുബായില്‍ തുടരുകയാണ്. ബെല്ലാരി സിറ്റി എംഎൽഎ നാര ഭാരത് റെഡ്ഡിയും കുടുങ്ങിയവരുടെ കൂട്ടത്തിലുണ്ട്. ആശങ്ക വേണ്ടെന്ന് കർണാടക സർക്കാർ അറിയിച്ചു. ദുബായിലുള്ളവരെ സുരക്ഷിതമായി തിരികെ എത്തിക്കും എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്രസർക്കാർ വൃത്തങ്ങളുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ബന്ധപ്പെട്ടു. കർണാടക സർക്കാരും ഹെൽപ്പ് ലൈൻ തുറന്നിട്ടുണ്ട്.


