കൊച്ചിയില്‍ വന്‍ലഹരിവേട്ട, 200 കിലോ മയക്കുമരുന്നുമായി ഇറാനിയന്‍ ഉരു പിടിയില്‍, 6 പേര്‍ അറസ്റ്റില്‍
പിടികൂടിയവരെ മട്ടാഞ്ചേരി വാർഫിൽ എത്തിച്ചു. ഇന്നലെ രാത്രിയാണ് ഉരു കസ്റ്റഡിയിൽ എടുത്തത്.
കൊച്ചി: കൊച്ചി: പുറങ്കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട. 200 കിലോ മയക്കുമരുന്നുമായി ഇറാനില്‍ നിന്നുള്ള ഉരു നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി. ഉരുവിലുണ്ടായിരുന്ന ഇറാന്‍, പാക്കിസ്ഥാന്‍ സ്വദേശികളായ ആറ് പേരെ അറസ്റ്റ് ചെയ്തു. നാവിക സേനയുടെ സഹായത്തോടെയാണ് പുറങ്കടലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉരുവിലുണ്ടായിരുന്നവരെ കൊച്ചിയില്‍ എത്തിച്ചു. ഉരു മട്ടാഞ്ചേരി വാര്‍ഫിലേക്ക് മാറ്റി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മൂന്നാം തവണയാണ് കേരളത്തിന്‍റെ പുറങ്കടില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടുന്നത്
അതേസമയം 80 കോടിയുടെ ഹെറോയിനുമായി വീണ്ടുമൊരു മലയാളി കൂടി മുംബൈയില്‍ ഡിആർഐയുടെ പിടിയിലായി. കോട്ടയം സ്വദേശി ബിനു ജോണാണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്. ട്രോളി ബാഗിൽ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടിയ അളവിൽ ഹെറോയിൻ പിടികൂടിയത്. ഒരു വിദേശിക്കായി താൻ ക്യാരിയറായി പ്രവർത്തിച്ചെന്നാണ് ഇയാൾ മൊഴി നൽകിയത്. ഡോളറിൽ പ്രതിഫലവും നൽകി. ഇയാളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന ഘാന സ്വദേശിനിയെ ദില്ലിയിലെ ഒരു ഹോട്ടലിൽ നിന്ന് ഡിആർഐ പിടികൂടിയിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം നവിമുംബൈയിൽ നിന്ന് 1476 കോടി വിലവരുന്ന ലഹരി മരുന്ന് പിടിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നാണ് ഡിആർഐ വൃത്തങ്ങൾ പറയുന്നത്. ലഹരി മരുന്ന് കോൾഡ് സ്റ്റോറേജിൽ നിന്ന് ട്രക്കിലേക്ക് മാറ്റി കൊണ്ടുപോവുന്നതിന് തന്നെ പങ്കാളിയായ മൻസൂർ വിളിച്ചെന്നാണ് അറസ്റ്റിലായ വിജിൻ വർഗീസ് മൊഴി നൽകിയിട്ടുള്ളത്. രാഹുൽ എന്നയാൾ എത്തുമെന്നും കൺസൈൻമെന്‍റ് കൊണ്ടുപോവുമെന്നുമാണ് അറിയിച്ചത്. ഇയാളെ ഡിആർഐ തിരയുന്നുണ്ട്. ഒപ്പമുള്ള ഗുജറാത്ത് സ്വദേശിയാണ് ലഹരി കടത്തിയതെന്ന് മൻസൂർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ വാദം ഡിആർഐ വിശ്വാസത്തിലെടുത്തിട്ടില്ല. ദക്ഷിണാഫ്രിക്കയിലുള്ള മൻസൂറിലെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഡിആർഐ.