ദില്ലി, പഞ്ചാബ് മാതൃകകൾ മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കുന്നതിൽ സന്തോഷമുണ്ടെന്ന് അരവിന്ദ് കെജരിവാൾ പറഞ്ഞു. ദില്ലിയിൽ ആദ്യമായി സ്ത്രീകൾക്ക് സൌജന്യ യാത്ര പദ്ധതി ആരംഭിച്ചപ്പോൾ തന്നെ ഇതിന്റെ വലിയ സാധ്യതകൾ മനസ്സിലാക്കിയിരുന്നുവെന്ന് കെജ്‍രിവാൾ.
ദില്ലി: കേരളത്തിലെ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതിനെ അഭിനന്ദിച്ച് എഎപി നേതാവ് അരവിന്ദ് കെജരിവാൾ. ദില്ലി, പഞ്ചാബ് മാതൃകകൾ മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കുന്നതിൽ സന്തോഷമെന്ന് അദ്ദേഹം കുറിച്ചു.
"കേരളത്തിലെ സ്ത്രീകൾക്ക് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദില്ലിയിലും പഞ്ചാബിലും ഞങ്ങൾ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ, ഇതുപോലുള്ള മികച്ച ജനക്ഷേമ പദ്ധതികൾ ആരംഭിക്കാൻ മറ്റ് സംസ്ഥാന സർക്കാരുകൾക്കും പ്രചോദനമാകുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ട്. ദില്ലിയിൽ ഞങ്ങൾ ആദ്യമായി ഈ പദ്ധതി ആരംഭിച്ചപ്പോൾ തന്നെ ഇതിന്റെ വലിയ സാധ്യതകൾ ഞങ്ങൾ മനസ്സിലാക്കിയിരുന്നു. യാത്രാച്ചെലവിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ സ്ത്രീകൾക്ക് ഇപ്പോൾ എവിടെ വേണമെങ്കിലും ജോലിക്ക് പോകാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസ്സമാകാതെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനും ഇതിലൂടെ സാധിക്കുന്നു"- എന്നാണ് അരവിന്ദ് കെജ്‍രിവാൾ കുറിച്ചത്.
സ്ത്രീകളോടുള്ള ആദരവെന്ന് മുഖ്യമന്ത്രി
സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസ് ഇന്നാണ് തുടങ്ങിയത്. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ പ്രിയദർശിനി സർവീസിൽ യാത്രക്കാരനായി മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പെരുമ്പാവൂർ ഡിപ്പോയിലെ വി പി ഷീലയും പാപ്പനംകോട് ഡിപ്പോയിലെ ജയകുമാരിയും ആദ്യ സർവീസിലെ അമരക്കാരായി.
സംസ്ഥാനത്തെ 3125 ഓർഡിനറി സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമാകുന്നത്. നഷ്ടം നികത്താൻ 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് ഓരോ മാസവും നൽകും. ഇന്ദിര ഗ്യാരന്റിയിലെ ആദ്യ പദ്ധതി, അധികാരമേറ്റ് ഒരു മാസം തികയും മുമ്പേ നടപ്പിലാക്കിയിരിക്കുകയാണ് സർക്കാർ. എന്നാൽ പറഞ്ഞ വാക്ക് പൂർണമായിസർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പദ്ധതിയിൽ നിന്ന് വിട്ടുനിന്നത്.
