കടൽക്കൊല കേസ്; നഷ്ടപരിഹാര തുക കെട്ടിവച്ചാലേ കേസ് അവസാനിപ്പിക്കുവെന്ന് സുപ്രീം കോടതി
കടൽ കൊല കേസ്
നഷ്ടപരിഹാര തുക കെട്ടിവച്ചാലേ കേസ് അവസാനിപ്പിക്കു എന്ന് സുപ്രീം കോടതി
നഷ്ടപരിഹാര തുക കെട്ടിവയ്ക്കാൻ ഇറ്റലി നടപടി ആരംഭിച്ചു എന്ന് കേന്ദ്ര സർക്കാർ.
എന്നാൽ പണം കെട്ടിവച്ചതിന്റെ രേഖ കണ്ടാലേ കേസ് അവസാനിപ്പിക്കാൻ കഴിയു എന്ന് ചീഫ് ജസ്റ്റിസ്
ഹർജി അടുത്ത ആഴ്ച പരിഗണിക്കാൻ ആയി കോടതി മാറ്റി വച്ചു
ദില്ലി: കടൽക്കൊല കേസിൽ മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാര തുക കെട്ടിവച്ചാലേ കേസ് അവസാനിപ്പിക്കുവെന്ന് സുപ്രീം കോടതി. നഷ്ടപരിഹാര തുക കെട്ടിവയ്ക്കാൻ ഇറ്റലി നടപടി ആരംഭിച്ചു എന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, പണം കെട്ടിവച്ചതിന്റെ രേഖ കണ്ടാലേ കേസ് അവസാനിപ്പിക്കാൻ കഴിയുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇറ്റാലിയൻ നാവികര്‍ പ്രതികളായ കേരളത്തിലെ കടൽക്കൊല കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഹർജി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റിവച്ചു
കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമക്കും നൽകാനുള്ള 10 കോടി രൂപ കെട്ടിവെച്ചാൽ ഉടൻ കേസ് അവസാനിപ്പിക്കാമെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. പണം നൽകാമെന്ന് ഇറ്റലി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നൽകുക.
2012 ലാണ് കേരളത്തിലെ സമുദ്രാതിര്‍ത്തിയിൽ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികൾ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത്. എൻട്രിക ലെക്സി എന്ന എണ്ണകപ്പലിൽ നിന്നുള്ള വെടിയേറ്റാണ് മത്സ്യതൊഴിലാളികൾ മരിച്ചത്. ഇറ്റാലിയൻ നാവികര്‍ മാസിമിലാനോ ലാത്തോറേ, സാൽവത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികൾ.