'ജയിൽ നിയമങ്ങൾ പാലിക്കുന്നില്ല'; സ്വർണകടത്ത് കേസിലെ പ്രതികള്‍ക്കെതിരെ ജയിൽ വകുപ്പ്
ഈ മാസം 5 ന് രാത്രി റെമീസ് സെല്ലിനുള്ളിൽ സിഗററ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നു. സിസിടിവി ദ്യശ്യങ്ങൾ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടി കയറിയെന്നും അധികൃതര്‍ പറയുന്നു.
തിരുവനന്തപുരം: നയതന്ത്ര സ്വർണ കടത്ത് കേസിലെ പ്രതികളായ റെമീത്തിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ്. പ്രതികൾ ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ജയിൽ വകുപ്പ് ആരോപിച്ചു. ഈ മാസം 5 ന് രാത്രി റെമീസ് സെല്ലിനുള്ളിൽ സിഗററ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നു. സിസിടിവി ദ്യശ്യങ്ങൾ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടി കയറിയെന്നും അധികൃതര്‍ പറയുന്നു.
പുറത്ത് നിന്നും യഥേഷ്ടം ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ഉൾപ്പെടെ റമീസിന് പാഴ്സൽ എത്തുനുണ്ട്. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഇത് കൈമാറുനില്ല. ഇതേ ചൊല്ലി ഉദ്യോഗസ്ഥരെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതര്‍ പറയുന്നു. ചട്ടങ്ങള്‍ ലംഘിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ പ്രതികള്‍ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയാണെന്നും പൂജപ്പുര ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ കോടതിയിൽ റിപ്പോർട്ട് നൽകി. സിഗററ്റ് പിടികൂടിയതിന്‍റെ അടുത്ത ദിവസമുള്ള വീഡിയോ കോണ്‍ഫറൻസിലാണ് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സരിത്ത് എൻഐഎ കോടതിയിൽ ആരോപണം ഉന്നയിക്കുന്നത്. ഏഴിനാണ് ജയിൽ ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് നൽകിയത്.