ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗ കേസ്: കന്യാസ്ത്രീകൾക്കെതിരെ ജലന്ധർ രൂപത
കന്യാസ്ത്രീമാരുടെ ആരോപണം കപട നാടകമാണ്. പൊതു സമൂഹത്തെ കബളിപ്പിക്കാനുള്ള തന്ത്രം ജനങ്ങൾ തിരിച്ചറിയുമെന്ന് ജലന്ധർ രൂപത ആരോപിച്ചു.
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന കന്യാസ്ത്രീമാരുടെ ആരോപണത്തിനെതിരെ ജലന്ധർ രൂപത. കോടതിയിൽ ഹാജരാക്കപ്പെട്ട രേഖയിൽ വൈരുദ്ധ്യം വന്നത് ബിഷപ്പിനെ സഹായിക്കാനാണെന്ന കന്യാസ്ത്രീമാരുടെ ആരോപണം കപട നാടകമാണ്. പൊതു സമൂഹത്തെ കബളിപ്പിക്കാനുള്ള തന്ത്രം ജനങ്ങൾ തിരിച്ചറിയുമെന്ന് ജലന്ധർ രൂപത ആരോപിച്ചു.
ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അത്തരത്തിലുള്ള മെസേജുകൾ തങ്ങൾക്ക് ലഭിക്കുന്നതായും സിസ്റ്റർ അനുപമ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അറസ്റ്റ് വൈകിപ്പിച്ചതും കുറ്റപത്രം നൽകുന്നത് നീട്ടിക്കൊണ്ടുപോയതുമെല്ലാം ഇതിന്റെ ഭാഗമായാണ് എന്നും സിസിറ്റർ അനുപമ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ജലന്ധര്‍ രൂപത കന്യാ സ്ത്രീകള്‍ക്കെതിരെ രംഗത്ത് വന്നത്.