ഖേദപ്രകടനം പോര; ജാലിയൻ വാലാബാഗ് സംഭവത്തിൽ ബ്രിട്ടൺ മാപ്പ് പറയണം: എം.ബി.രാജേഷ്
ജാലിയൻ വാലാബാഗ് സംഭവത്തിൽ ബ്രിട്ടൺ മാപ്പുപറയുകയാണ് വേണ്ടതെന്നും തെരെസ മേയുടെ ഖേദ പ്രകടനത്തിൽ തീരുന്നതല്ല ഇതെന്നും എം ബി രാജേഷ്
പാലക്കാട്: ജാലിയൻ വാലാബാഗ് സംഭവത്തിൽ ബ്രിട്ടൺ മാപ്പുപറയുകയാണ് വേണ്ടതെന്ന് എം ബി രാജേഷ് എം പി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരെസ മേയുടെ ഖേദ പ്രകടനത്തിൽ തീരുന്നതല്ല ഇതെന്നും എം ബി രാജേഷ് പറഞ്ഞു. ബ്രിട്ടൺ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ പാർലമെന്റിൽ ശശി തരൂരിനൊപ്പം സംസാരിച്ചത് എം ബി രാജേഷായിരുന്നു.
ജാലിയന്‍വാലാബാഗിന്റെ പേരിൽ മാത്രമല്ല കൊളോണിയൽ കാലത്തെ എല്ലാ തിന്മകളുടെ പേരിലും ബ്രിട്ടൺ മാപ്പ് പറയണമെന്ന് ശശി തരൂർ പറഞ്ഞിരുന്നു.കൊളോണിയൽ ഭരണകാലത്തെ ക്രൂരതകളുടെ പേരിൽ ബ്രിട്ടൻ മാപ്പു പറയണമെന്ന് ഏറെ കാലമായി ആവശ്യപ്പെടുന്ന ഒരാളെന്ന നിലയിൽ, ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മേയുടെ പ്രസ്താവനയിൽ തനിക്ക് സന്തോഷമുണ്ടെന്നും തരൂർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചത്. ബ്രിട്ടിഷ് പാർലമെന്‍റിൽ വച്ച് തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന നടത്തിയത്.
ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളിൽ ഒന്നാണ് 1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ഏപ്രിൽ 13ന് ജാലിയൻ വാലാബാഗ് മൈതാനത്ത് റൗലത്ത് ആക്ടിനെതിരെ സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് വരുന്ന പൊതുജനത്തിന് നേരെ ജനറല്‍ ഡയറിന്‍റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ യോഗം ചേർന്നവർക്കെതിരായണ് വെടിവെപ്പ് നടന്നത്.
379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സർക്കാരിന്‍റെ കണക്ക്. 1800ൽ ഏറെ പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കൂട്ടക്കൊലയിൽ നിരുപാധികം മാപ്പ് പറയണമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് എന്തായാലും ബ്രിട്ടൻ തയ്യാറായിട്ടില്ല.