ഉത്തരവ് ലംഘിച്ച് വൈദ്യുതി ഭവനിൽ പ്രതിഷേധം നടത്തുകയും ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ഡോ.ബി.അശോക് അറിയിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി (kseb)ആസ്ഥാനമായ വൈദ്യുതി ഭവനിലെ(vaidyuthi bhavan) സിഐടിയു (citu)ആഭിമുഖ്യത്തിലുള്ള സംയുക്ത സമര സമിതി ഇന്നു മുതൽ അനിശ്ചിതകാല പ്രക്ഷോഭത്തിൽ. വൈദ്യുതി ഭവന്റെ സുരക്ഷ ചുമതല എസ്ഐഎസ്എഫിന് കൈമാറിയത് പൊലീസ് രാജാണെന്ന് സമംര സമിതി ആരോപിക്കുന്നു. സുരക്ഷ ചുമതല എസ്ഐഎസ്എഫിന് കൈമാറിയത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് തൊഴിലാളികൾ പറയുന്നു. ചീഫ് ഓഫിസിൽ പ്രതിഷേധം പാടില്ലെന്ന ചെയർമാന്റെ ഉത്തരവ് പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. 

പഞ്ച് ചെയ്യാതെ ജോലിയിൽ നിന്ന് വിട്ടു നിൽക്കാനും ‌വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധ സമരം നടത്താനുമാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.

അതേ സമയം ഉത്തരവ് ലംഘിച്ച് വൈദ്യുതി ഭവനിൽ പ്രതിഷേധം നടത്തുകയും ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ഡോ.ബി.അശോക് അറിയിച്ചു.