ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ ഇനിയും യോജിച്ച് സമരം ചെയ്യും: മുല്ലപ്പള്ളിക്കെതിരായ പ്രസംഗത്തെ ന്യായീകരിച്ച് വിഡി സതീശന്‍
"ദില്ലിയില്‍ സോണിയയും യെച്ചൂരിയും ഡി രാജയും ഒരുമിച്ചാണ് രാഷ്ട്രപതിയെ കാണാന്‍ പോയത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ താല്‍ക്കാലിക ലാഭനഷ്ടം കണക്കാക്കിയുള്ള തീരുമാനമാകരുത് എടുക്കേണ്ടത്".
കൊച്ചി: മുല്ലപ്പള്ളിക്കെതിരായ പറവൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് വിഡി സതീശന്‍. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ചേര്‍ന്നാണ് ഭരണപക്ഷവുമായി യോജിച്ചുള്ള സമരം തീരുമാനിച്ചത്. സമരം കഴിഞ്ഞ് വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ല. ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ ഇനിയും എല്‍ഡിഎഫുമായി യോജിച്ച് സമരം ചെയ്യുമെന്നും വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
"ദില്ലിയില്‍ സോണിയയും യെച്ചൂരിയും ഡി രാജയും ഒരുമിച്ചാണ് രാഷ്ട്രപതിയെ കാണാന്‍ പോയത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ താല്‍ക്കാലിക ലാഭനഷ്ടം കണക്കാക്കിയുള്ള തീരുമാനമാകരുത് എടുക്കേണ്ടത്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന സന്ദേശമാണ് നല്‍കേണ്ടത്. അതല്ലെങ്കില്‍ ഇതിനെ മുതലെടുക്കാന്‍ നോക്കുന്ന തീവ്രവാദസംഘടനകളുടെ പിറകെ ആളുകള്‍ പോകും. അരക്ഷിത്വബോധത്തില്‍ നിന്നും മാറ്റണമെങ്കില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് സന്ദേശം നല്‍കണം. ആ സന്ദേശം നമ്മള്‍ കൊടുത്തു. അത് കേരളത്തിന് പുറത്തും ആകര്‍ഷകമായി. നമ്മുടെ സംസ്ഥാനത്തിന്‍റെ അഭിമാനം ഉയര്‍ന്നു. അതിന് ശേഷം അങ്ങനെ ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞ് ഒരു വിവാദമുണ്ടാക്കിയതിനോട് യോജിപ്പില്ല" - വിഡി സതീശൻ വ്യക്തമാക്കി.
"
ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ ഇനിയും യോജിച്ച് സമരം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രൻ എന്തിന് എതിര്‍പ്പ് ഉയര്‍ത്തിയെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
"