ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ, റോഷി അഗസ്റ്റിന്‍ പാർലമെൻ്ററി പാർട്ടി ലീഡര്‍
തോമസ് ചാഴികാടൻ, Dr.എൻ.ജയരാജ്,പി .കെ സജീവ്, എന്നിവരാണ് വൈസ് ചെയർമാൻമാർ.കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.
കോട്ടയം:ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ.തോമസ് ചാഴികാടൻ, Dr.എൻ.ജയരാജ്,പി .കെ സജീവ്, എന്നിവരാണ് വൈസ് ചെയർമാൻമാർ.എൻ.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു.ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉള്ളത്.കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.15 ജനറൽ സെക്രട്ടറിമാർ, 23 ഉന്നതാധികാര സമിതി അംഗങ്ങളും, 91 സ്റ്റീയറിംങ് കമ്മിറ്റി അംഗങ്ങൾ, 131 സെക്രട്ടറിയേറ്റ് അംഗങ്ങൾ, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു.മന്ത്രി റോഷി അഗസ്റ്റിനെ പാർലമെൻ്ററി പാർട്ടി ലീഡറായും യോഗം അംഗീകരിച്ചു.
വര്‍ഗ്ഗീയശക്തികളെ വീറ്റോ ചെയ്യുന്നത് പ്രാദേശികകക്ഷികള്‍;ജോസ് കെ മാണി എം.പി
രാജ്യത്തെ വര്‍ഗ്ഗീയശക്തികളെ വീറ്റോ ചെയ്യാനുള്ള കരുത്ത് പ്രാദേശിക കക്ഷികള്‍ക്കാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരള കോണ്‍ഗ്രസ് എമ്മിന്റെ 59 ആം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വൈവിദ്ധ്യങ്ങളെയും മതമൈത്രിയേയും തകര്‍ക്കാന്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ സ്വന്തം അജണ്ട നടപ്പിലാക്കുമ്പോള്‍ അതിനെ നെഞ്ചുറപ്പോടെ ചെറുക്കുന്നത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക കക്ഷികളാണ്. ബി.ജെ.പിയെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിരോധിക്കാന്‍ കഴിയാതെ ഇടറി നില്‍ക്കുന്ന കോണ്‍ഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തെയാണ് നേരിടുന്നത്. പ്രാദേശികകക്ഷികളും ഇടതുപക്ഷവും അണിനിരക്കുന്ന വിശാലമായ ജനാധിപത്യ മതേതര സഖ്യം ബി.ജെ.പിക്ക് എതിരായി ഇന്ത്യയില്‍ രൂപപ്പെടണം. കേരളത്തിലെ എല്‍.ഡി.എഫിന്റെ രാഷ്ട്രീയ മാതൃക ഇക്കാര്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് വഴികാട്ടുമെന്നും ജോസ് കെ.മാണി പറഞ്ഞു. ബഫര്‍സോണ്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കൊപ്പം ഉറച്ച് നിന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) പോരാടും. കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതിയ തീരുമാനമായിരുന്നു കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ രാഷ്ട്രീയ തീരുമാനം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ ജനവിഭാഗങ്ങളെ പാര്‍ട്ടിയുടെ ഭാഗമാക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.