ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം മരണ കിടക്കയിൽ; കോടതി വിധി വന്നശേഷം വെന്‍റിലേറ്ററില്‍: പി ജെ ജോസഫ്
കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നാളെ ജോസ് കെ മാണിയുമായി സമവായ ചര്‍ച്ച നടത്താനിരിക്കവേ പ്രതികരണവുമായി പി ജെ ജോസഫ്.
കണ്ണൂര്‍: കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നാളെ ജോസ് കെ മാണിയുമായി സമവായ ചര്‍ച്ച നടത്താനിരിക്കവേ പ്രതികരണവുമായി പി ജെ ജോസഫ്. ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ജോസ് കെ മാണിക്ക്. സമവായത്തിന് തയ്യാറല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പിന്നെന്ത് സമവായമാണ് കോൺഗ്രസുമായുള്ള ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പി ജെ ജോസഫ് ചോദിച്ചു. ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം മരണ കിടക്കയിലാണ്. കോടതി വിധി വന്നതിന് ശേഷം ചെയര്‍മാന്‍ സ്ഥാനം വെന്‍റിലേറ്ററിലായെന്നും പി ജെ ജോസഫ് പരിഹസിച്ചു.
ജോസ് കെ മാണിയുമായി നാളെ തിരുവനന്തപുരത്താണ് യുഡിഎഫ് ചര്‍ച്ച. ചെയര്‍മാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇരു വിഭാഗത്തിന്‍റെയും നിലപാട്. തന്നെ ചെയര്‍മാനായി തിരഞ്ഞെടുത്തതിലെ സ്റ്റേ നീക്കാൻ ജോസ് കെ മാണി നാളെ തൊടുപുഴ കോടതിയെ സമീപിക്കും. പാലാ ഉപതിരഞ്ഞെടുപ്പ് വരെയെങ്കിലും തര്‍ക്കം ഒഴിവാക്കാൻ യുഡിഎഫ് കിണഞ്ഞു ശ്രമിക്കുമ്പോൾ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏതു ചിഹ്നത്തിൽ പാലായിൽ മല്‍സരിക്കുമെന്ന കാര്യത്തിൽ പോലും തര്‍ക്കമാണ്. രണ്ടില നല്‍കില്ലെന്ന് ജോസഫ്. എന്നാല്‍ രണ്ടിലച്ചിഹ്നം നൽകുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ തീരുമാനിക്കട്ടെ എന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി.