അതേസമയം കൂടത്തായിയിലെ മരണങ്ങള്‍ വിഷം ഉള്ളില്‍ ചെന്നാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്.

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി, എം എസ് മാത്യു, പ്രജുകുമാര്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 30 വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. അതേസമയം കൂടത്തായിയിലെ മരണങ്ങള്‍ വിഷം ഉള്ളില്‍ ചെന്നാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. ഇത് സയനൈഡ് ആകാമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കുന്നു. കൂടത്തായി കൊലപാതക പരമ്പര അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.

വിഷം കഴിച്ചാലുണ്ടായേക്കാവുന്ന ലക്ഷണങ്ങളോടെയാണ് കൂടത്തായിയിലെ മരണങ്ങള്‍ നടന്നതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ കണ്ടെത്തല്‍. ഇത് സയനൈഡും ആവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടത്തായിയിലെ ആറ് കൊലപാതകങ്ങളില്‍ റോയ് തോമസിന്‍റെ മൃതദേഹം മാത്രമാണ് പോസ്‍റ്റുമോര്‍ട്ടം നടത്തിയത്. ബാക്കിയുള്ളവരുടെ മരണകാരണം സംബന്ധിച്ച റിപ്പോര്‍ട്ടിനായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.