കൊടകര കവര്‍ച്ചാകേസ്; കുഴല്‍പ്പണ ഇടപാടുമായി ബന്ധമില്ലെന്ന് കര്‍ത്ത, നാലുമണിക്കൂര്‍ ചോദ്യം ചെയ്തു
ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിലായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ പിടിയിലായവരുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് കർത്തയുമായുള്ള ബന്ധം അന്വേഷണ സംഘത്തിന് ലഭിച്ചത്.
ആലപ്പുഴ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ പ്രത്യേക അന്വേഷണ സംഘം നാലുമണിക്കൂര്‍ ചോദ്യം ചെയ്തു. കേസുമായി ഒരു ബന്ധവും ഇല്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം കര്‍ത്ത പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചതിന് എല്ലാം മറുപടി കൊടുത്തിട്ടുണ്ട്. കൂടുതൽ കര്യങ്ങൾ അറിയണമെങ്കില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റിനോട് ചോദിക്കണമെന്നും കര്‍ത്ത പറഞ്ഞു. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിലായിരുന്നു ചോദ്യം ചെയ്യൽ.
കേസിൽ പിടിയിലായവരുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് കർത്തയുമായുള്ള ബന്ധം അന്വേഷണ സംഘത്തിന് ലഭിച്ചത്. അതേസമയം കേസിലെ ആറാം പ്രതി മാർട്ടിന്‍റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തു. വെള്ളങ്ങല്ലൂർ വീട്ടിലെ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. മാർട്ടിൻ കവർച്ചയ്ക്ക് ശേഷം കാറും സ്വർണ്ണവും വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കവർച്ച നടന്ന ശേഷം മൂന്ന് ലക്ഷം രൂപയുടെ ഇന്നോവ കാറും മുന്നര ലക്ഷം രൂപയുടെ സ്വർണ്ണവും വാങ്ങിയതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഇതിനൊപ്പം നാല് ലക്ഷം രൂപ ബാങ്കിൽ അടച്ചതായും കണ്ടെത്തിയിട്ടുണ്ട്.