'എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന ധീരത'; പികെ കുഞ്ഞനന്തനെ അനുസ്മരിച്ച് ശൈലജ ടീച്ചര്‍
എല്ലാ വിഭാഗം ജനങ്ങളോടും അടുപ്പം വെച്ച് പുലർത്തിയിരുന്ന കുഞ്ഞനന്തേട്ടന്റെ വിയോഗത്തിൽ സഖാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു
തിരുവനന്തപുരം: സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അനുസ്മരിച്ച് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും സഖാവിന്റെ പ്രത്യേകതയായിരുന്നുവെന്ന് മന്ത്രി അനുസ്മരിച്ചു. പാനൂരിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച സഖാവിൻറെ വിയോഗം പാർട്ടിക്കും പാനൂർ മേഖലയിലെ ജനങ്ങൾക്കും തീർത്താൽ തീരാത്ത നഷ്ടമാണ്.
കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാർക്ക് അദ്ദേഹം കുഞ്ഞനന്തേട്ടൻ ആയിരുന്നു. പാനൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഊർജ്ജമാണ് സഖാവ് കുഞ്ഞനന്തേട്ടൻ. എല്ലാ വിഭാഗം ജനങ്ങളോടും അടുപ്പം വെച്ച് പുലർത്തിയിരുന്ന കുഞ്ഞനന്തേട്ടന്റെ വിയോഗത്തിൽ സഖാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. 72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതോടെയാണ് മരണം സംഭവിച്ചത്.