ഓരോരുത്തരും അവരവരുടെ സംസ്കാരത്തിനനുസരിച്ചാണ് ഇത്തരം പ്രതികരണങ്ങൾ നടത്തുന്നതെന്നും ശൈലജ ടീച്ചര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്‍റെ പരാമര്‍ശങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി കെ കെ ശൈലജ ടീച്ചര്‍. കെ സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ഓരോരുത്തരും അവരവരുടെ സംസ്കാരത്തിനനുസരിച്ചാണ് ഇത്തരം പ്രതികരണങ്ങൾ നടത്തുന്നതെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജനാധിപത്യ-പുരോഗമന സമൂഹത്തിന് ഭൂഷണമല്ലാത്ത ഇത്തരം പ്രതികരണങ്ങൾക്കെതിരെ പൊതു സമൂഹത്തിന്‍റെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കേരളത്തിൻ്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഓരോരുത്തരും അവരവരുടെ സംസ്കാരത്തിനനുസരിച്ചാണ് ഇത്തരം പ്രതികരണങ്ങൾ നടത്തുന്നത്. ജനാധിപത്യ-പുരോഗമന സമൂഹത്തിന് ഭൂഷണമല്ലാത്ത ഇത്തരം പ്രതികരണങ്ങൾക്കെതിരെ പൊതു സമൂഹത്തിൻ്റെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം.

ബ്രഹ്മപുരം മാലിന്യപ്ലാന്‍റ്​ വിഷയത്തിൽ കൊച്ചി കോർപറേഷൻ ഉപരോധിച്ച് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കെ സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. രൂക്ഷമായ പദ പ്രയോഗങ്ങളോടെയായിരുന്നു അധിക്ഷേപം. ഇത്രയധികം അഴിമതി ആരോപണം വന്നിട്ടും വായ തുറന്ന് പ്രതികരിക്കാത്ത മുഖ്യമന്ത്രിക്ക് നാണവും മാനവും ഉളുപ്പുമുണ്ടോയെന്നാണ് സുധാകരന്‍ കൊച്ചിയില്‍ ചോദിച്ചത്. അഴിമതിക്കാരനായ പിണറായിയെ ചങ്ങലക്കിടാൻ സിപിഎമ്മിന് സാധിക്കുന്നില്ലെങ്കിൽ തൊഴിലാളി വർഗ പാർട്ടി പിരിച്ചുവിടാൻ ഗോവിന്ദൻ നട്ടെല്ല് കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. കളങ്കിതനല്ലാത്തതിനാലാണ് എം വി ഗോവിന്ദന്‍ മാനനഷ്ടക്കേസ് കൊടുത്തതെന്നും സുധാകരന്‍ പറഞ്ഞിരുന്നു. നാല് വര്‍ഷത്തോളം വിദേശത്തടക്കം കൊണ്ടുപോയി യോഗങ്ങളില്‍ സ്വാഗതം പറയിച്ച വനിതയെ അറിയില്ലെന്ന് പറയാന്‍ ഉളുപ്പില്ലാത്തവര്‍ക്കേ സാധിക്കുവെന്നുമായിരുന്നു സുധാകരന്‍ വിമര്‍ശിച്ചത്.