അടിയന്തരാവസ്ഥ കാലത്തെ രാജന്‍ കേസിലെ ഏക സാക്ഷിയായിരുന്ന പ്രൊഫസർ കെ കെ അബ്ദുള്‍ ഗഫാര്‍ അന്തരിച്ചു. കോഴിക്കോട് എന്‍ജിനിയറിങ് കോളേജ് മുന്‍ അധ്യാപകനായിരുന്ന അദ്ദേഹം കാസര്‍കോട് വെച്ചാണ് മരണപ്പെട്ടത്
കാസര്‍കോട്: അടിയന്തരാവസ്ഥ കാലത്തെ വിവാദമായ രാജന്‍ കേസിലെ ഏക സാക്ഷി കോഴിക്കോട് എന്‍ജിനിയറിങ് കോളേജ് മുന്‍ അധ്യാപകന്‍ കാസര്‍കോട് ചൗക്കി കെ കെ പുറം ചെമ്പകം വീട്ടില്‍ പ്രൊഫസർ കെ കെ അബ്ദുള്‍ ഗഫാര്‍ (89) അന്തരിച്ചു. കൊല്ലം ടി കെ എം കോളേജ്, കോഴിക്കോട് ആര്‍ ഇ സി. കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായും ഭട്കല്‍ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പാലായും പ്രവര്‍ത്തിച്ചു. യമനിലെ ഏഡനില്‍ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു. അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ കോളേജിന്റെ സ്ഥാപകനും അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറുമായിരുന്നു. സൗദി അറോബ്യയിലെ അരാംകോ പെട്രോളിയം കമ്പനിയില്‍ എന്‍ജിനീയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഉമ്മുല്‍ ബര്‍ക്കത്ത് ജമീല. മക്കള്‍: ഫരീദ ഗഫാര്‍, ഡോ. ജമാലുന്നിസ ഗഫാര്‍, ഷഹനാസ് ഗഫാര്‍, ഡോ. ഷാജിര്‍ ഗഫാര്‍. മരുമക്കള്‍: യാക്കൂബ്, അനീസ്, നിഷാദ്, മൗഷ്മി. സഹോദരങ്ങള്‍: കെ കെ അബ്ദുള്‍ ജലീല്‍, പരേതരായ കെ കെ മാഹിന്‍, സക്കീന, കെ കെ ഇബ്രാഹിം, കെ കെ ഷംസുദ്ദീന്‍.
