ജലവിഭവ വകുപ്പിലെ സ്മാർട്ട് മന്ത്രി, ചിറ്റൂരിലെ കർഷകരുടെ പ്രിയപ്പെട്ട നേതാവിന് ഇത് രണ്ടാമൂഴം
ഇടത് മന്ത്രിസഭ ഭരണത്തുടർച്ച ഉറപ്പാക്കിയപ്പോൾ, പഴയ എതിരാളി കെ അച്യുതന്റെ മകൻ സുമേഷിനെ ബഹുദൂരം പിന്നിലാക്കി വീണ്ടും കൃഷ്ണൻകുട്ടി മന്ത്രിസഭയിലേക്ക് എത്തുകയാണ്.
തിരുവനന്തപുരം: എന്നും കർഷകരുടെ പ്രശ്നങ്ങൾക്ക് അവരുടെ ഇടയിൽ നിന്നുകൊണ്ടുതന്നെ പരിഹാരം കണ്ടെത്തിയ രാഷ്ട്രീയ നേതാവാണ് കെ കൃഷ്ണൻകുട്ടി. കഴിഞ്ഞതവണ ജലവിഭവ വകുപ്പിൽ നടപ്പാക്കിയ പദ്ധതികളാണ് മാത്യു ടി തോമസിനെ മറികടന്ന് കെ കൃഷ്ണൻകുട്ടിക്ക് രണ്ടാമൂഴം ഉറപ്പിച്ചത്. ഏറെക്കാലം കോൺഗ്രസ് കൈവശം വച്ചിരുന്ന ചിറ്റൂരിനെ ഇടത്തോട്ട് തിരിച്ചത് കെ കൃഷ്ണൻകുട്ടിയാണ്. 7285 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു 2016ൽ കോൺഗ്രസ് നേതാവ് കെ അച്യുതനെ പരാജയപ്പെടുത്തിയത്.
ഇടത് മന്ത്രിസഭ ഭരണത്തുടർച്ച ഉറപ്പാക്കിയപ്പോൾ, പഴയ എതിരാളി കെ അച്യുതന്റെ മകൻ സുമേഷിനെ ബഹുദൂരം പിന്നിലാക്കി വീണ്ടും കൃഷ്ണൻകുട്ടി മന്ത്രിസഭയിലേക്ക് എത്തുകയാണ്. വണ്ടിത്താവളം എഴുത്താണി കളത്തിലെ കുഞ്ഞുകുട്ടിയുടെയും ജാനകിയുടെയും മകനായി ജനിച്ച കൃഷ്ണൻകുട്ടി കോൺഗ്രസ്സിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് ഇറങ്ങുന്നത്. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി, ജനതാദളില്‍. മികച്ച സഹകാരി കൂടിയായ കെ കൃഷ്ണൻകുട്ടി സ്വന്തം ഗ്രാമമായ പെരുമാട്ടിക്കായി കാർഷിക സഹകരണ മേഖലകളിൽ തനത് വഴി കണ്ടെത്തി നൽകി.
ജനതാദൾ പിളർന്നപ്പോൾ എംപി വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനത രൂപീകരിച്ചു. അതിന്റെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ രാജി വെച്ചു. പിന്നെ ജെഡിഎസിനൊപ്പം ഇടതുപക്ഷത്ത് ഉറച്ച് നിന്നു. ഒന്നാം പിണറായി സർക്കാരിൽ ആദ്യം ടേം പൂർത്തിയാക്കിയ മാത്യു റ്റി തോമസിന് ശേഷം മന്ത്രിയായ കൃഷ്ണൻകുട്ടി, വളരെ പെട്ടെന്നുതന്നെ വേറിട്ട പ്രവർത്തന ശൈലിയിൽ ശ്രദ്ധേയനായി. വിളയറിഞ്ഞ് വെളളം നൽകുന്ന പ്രിസിഷൻ ഫാമിംഗിന് ഉൾപ്പെടെ ഏറെ പ്രചാരം നൽകി. ചിറ്റൂരിലെ കിഴക്കൻ മേഖലയിലെ കീറാമുട്ടിയായിരുന്ന കുടിവെളള പ്രശ്നത്തിനും വലതുകര കനാലെന്ന ആവശ്യത്തിനും കൂടി പരിഹാരമായപ്പോൾ ജയിച്ചുകയറിയത് 35146 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്. ഈ ഭരണമികവ് തന്നെയാണ് മാത്യൂ ടി തോമസിനെ മറികടന്ന് കൃഷ്ണൻകുട്ടിയുടെ പേര് ദേശീയ നേതൃത്വം ഉറപ്പിച്ചത്.