'ഞാന്‍ കൃഷിക്കാരന്‍,മിഡില്‍ ക്ലാസ്, തീരുമാനം എടുക്കുന്നത് സാധാരണക്കാരെ മുന്നില്‍ കണ്ട്':മന്ത്രി കൃഷ്ണന്‍കുട്ടി
കെഎസ്ഇബിക്ക് പരിഹരിക്കാവുന്ന വിഷയമാണിത്. പ്രശ്നം പരിഹരിച്ചില്ലെങ്കിലേ ഇടപെടുകയുള്ളവെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
തിരുവനന്തപുരം: കെഎസ്ഇബി (KSEB) സമരത്തില്‍ യൂണിയന്‍ നേതാക്കളുടെ പരിഹാസത്തിന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ (K Krishnankutty) പരോക്ഷ മറുപടി. താന്‍ തീരുമാനം എടുക്കുന്നത് സാധാരണക്കാരെ മുന്നില്‍ കണ്ടാണ്. ഞാനൊരു കൃഷിക്കാരനാണ്,മിഡില്‍ ക്ലാസാണ്. ഉപരിവര്‍ഗത്തില്‍പ്പെട്ട വര്‍ക്ക് പ്രയാസം മനസിലാകില്ല. കെഎസ്ഇബി സമരം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രിയുടെയും മുന്നണിയുടെയും പിന്തുണയുണ്ട്. കെഎസ്ഇബിക്ക് പരിഹരിക്കാവുന്ന വിഷയമാണിത്. പ്രശ്നം പരിഹരിച്ചില്ലെങ്കിലേ ഇടപെടുകയുള്ളവെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
അതേസമയം കെഎസ്ഇബിയില്‍ സമരം നടത്തുന്ന അസോസിയേഷന്‍ നേതാക്കളുമായി ഫിനാന്‍സ് ഡയറക്ടര്‍ ചര്‍ച്ച നടത്തും. സസ്പെന്‍ഷന്‍ നടപടി പുനപരിശോധിക്കുന്നതില്‍ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായേക്കും. വൈകിട്ട് ഓണ്‍ലൈനായിട്ട് ആയിരിക്കും ചര്‍ച്ച. ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ എം ജി സുരേഷ്കുമാര്‍, ബി ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അനധികൃതമായി അവധിയെടുത്തെന്ന് ആരോപിച്ചാണ് ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിവസം തന്നെ ജാസ്മിന്‍ ബാനുവിനെ സസ്പെന്‍റ് ചെയ്തത്. ഡയസ്നോണ്‍ ഉത്തരവ് തള്ളിയതിനും ചെയര്‍മാനെതിര ദുഷ്പ്രചരണം നടത്തിയതിനുമാണ് സംഘടന ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ചട്ടപ്രകാരമുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന നിലപാടിലാണ് ചെയര്‍മാന്‍ ബി അശോക്. വൈദ്യുതി മന്ത്രിയും ചെയര്‍മാനെ പിന്തുണയ്ക്കുന്നു. ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.