'അഴിമതി ആരോപണങ്ങൾക്കുള്ള മറുപടി തെരഞ്ഞെടുപ്പിലൂടെ ജനം നൽകും': കെ എം ഷാജി
പരാജയ ഭീതിയിൽ അഴീക്കോട് നിന്നും മാറാൻ താൻ ശ്രമിച്ചു എന്ന വാർത്തകൾ അടിസ്ഥാനമില്ലെന്നും കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷമുണ്ടാകുമെന്നും കെഎം ഷാജി.
കണ്ണൂർ: അഴിമതി ആരോപണങ്ങൾക്കുള്ള മറുപടി തെരഞ്ഞെടുപ്പിലൂടെ ജനം നൽകുമെന്ന് അഴീക്കോട് യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജി. പരാജയ ഭീതിയിൽ അഴീക്കോട് നിന്നും മാറാൻ താൻ ശ്രമിച്ചു എന്ന വാർത്തകൾ അടിസ്ഥാനമില്ലെന്നും കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷമുണ്ടാകുമെന്നും ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ലീഗ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച ശേഷമായിരുന്നു കെ എം ഷാജിയുടെ പ്രതികരണം.
Also Read: ലീഗ് പട്ടികയായി, 25 വർഷത്തിന് ശേഷം വനിത, 3 പേർക്ക് ഒഴികെ 3 ടേം ജയിച്ചവർക്ക് സീറ്റില്ല
മണ്ഡലം മാറുമെന്ന് അവസാന നിമിഷം വരെയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെ എം ഷാജി തന്നെ അഴീക്കോട് മത്സരത്തിനിറങ്ങുകയാണ്. അഴീക്കോട് സ്കൂൾ കോഴ ആരോപണവും മണ്ഡലത്തിലെ കോൺഗ്രസ് ലീഗ് തർക്കവുമടക്കം കടമ്പകളേറെയുണ്ട് ഷാജിക്ക് മുന്നിലുള്ളത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷനെന്ന നിലയിൽ ഏറെ ജനകീയനായ സിപിഎം നേതാവ് കെവി സുമേഷാണ് ഷാജിയുടെ എതിരാളി.