Asianet News MalayalamAsianet News Malayalam

രണ്ടു പേരുടേയും കാറുകൾക്ക് വരെ ഒരേ നിറം, ഇനി മോദി പറഞ്ഞാൽ പിണറായി ഏക സിവിൽ കോഡ് നടപ്പാക്കുമോ? : മുരളീധരൻ

മോദിക്ക് ശേഷം അഞ്ച് വർഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല. അത് പഠിക്കാനാണോ കേരളത്തിൽ നിന്നും ആളെ വിടുന്നതെന്നും മുരളീധരൻ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

K Muraleedharan against Chief Secretary visit to Gujarat
Author
തിരുവനന്തപുരം, First Published Apr 29, 2022, 11:41 AM IST

തിരുവനന്തപുരം: കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് ഇടതുസർക്കാർ നടത്തുന്നതെന്ന് കെ മുരളീധൻ എംപി (K Muraleedharan MP). . മോദി പിണറായി കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായത്. ഗുജറാത്ത് മോഡൽ പഠിക്കാൻ ബിജെപി ഇതര സംസ്ഥാനങ്ങളിൽ നിന്നും ആരും പോയതായി അറിയില്ല. മോദിയുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പുറത്ത് വിടണം. മോദിക്ക് ശേഷം അഞ്ച് വർഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല. അത് പഠിക്കാനാണോ കേരളത്തിൽ നിന്നും ആളെ വിടുന്നതെന്നും മുരളീധരൻ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശിവഗിരി തീർത്ഥാടന സർക്യൂട്ട് കേന്ദ്രസർക്കാർ കൊണ്ടു വന്ന പദ്ധതിയാണ്. കേരളത്തിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം. ശിവഗിരിയെ വർഗീയവത്ക്കരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണൻ്റെ ആക്ഷേപം ശരിയാണ്. പക്ഷേ ഇതിന് സിപിഎമ്മും പിന്തുണ നൽകുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. 

കെ.മുരളീധരൻ്റെ വാക്കുകൾ - 

കോൺഗ്രസ് അംഗത്വ വിതരണത്തിൽ ചെറിയ അലംഭാവമുണ്ടായി. തെരഞ്ഞെടുപ്പ് പരാജയം പാർട്ടി പ്രവർത്തകർക്കിടയിൽ നിരാശ ഉണ്ടാക്കിയതും അംഗത്വവിതരണത്തെ ബാധിച്ചു. അംഗത്വ വിതരണം ത്വരിതപ്പെടുത്താൻ ആവശ്യമായ സമയം കിട്ടിയില്ല. പ്രശാന്ത് കിഷോർ എന്തിനാണ് പാർട്ടിയിൽ ചേരുന്നത്. ഇതിന് മുൻപ് പാർട്ടി അധികാരത്തിൽ വന്നത് പ്രശാന്ത് കിഷോർ കാരണമലല്ലോ?

നേമത്തെ ഗുജറാത്താക്കുമെന്ന കുമ്മനത്തിൻ്റെ പ്രസ്താവന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിവാദമായിരുന്നു. ഇതിൻ്റെ ഗുണഭോക്താക്കൾ എൽഡിഎഫ് ആയിരുന്നു. ഇതിലൂടെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായി. ഇപ്പോൾ കേരളത്തെ ഗുജറാത്ത് ആക്കാനാണ് ശ്രമം. ഗുജറാത്ത് മോഡൽ പഠിക്കാൻ ബിജെപി ഇതര സംസ്ഥാനങ്ങളിലൊന്നും പോയിട്ടില്ല. മോദി പിണറായി കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായത്. അന്നത്തെ ചർച്ചയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പുറത്ത് വിടണം. മോദിക്ക് ശേഷം അഞ്ച് വർഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല. അത് പഠിക്കാനാണോ പോകുന്നത്?

വിദ്യാഭ്യാസ മേഖലയിൽ ദില്ലി സർക്കാരിൻ്റെ ഡാഷ് ബോർഡാണ് ഗുജറാത്ത് പഠിക്കുന്നത്. എന്താണ് പിന്നെ കേരള മോഡലിൻ്റെ പ്രസക്തി. ഗുജറാത്തിലെ ഒരു മോഡലും കേരളം അനുകരിക്കരുത്. ചീഫ് സെക്രട്ടറി അങ്ങോട്ട് പോയതിൻ്റെ ടിക്കറ്റ് കാശ് പോലും നഷ്ടമാണ്. ഇനി ഏകീക്യത സിവിൽ കോഡ് നടപ്പാക്കാൻ മോദി ആവശ്യപ്പെട്ടാൽ അതും ഇവിടെ നടപ്പാക്കും.  മോദിയുടേയും പിണറായിയുടേയും കാറിന് പോലും ഒരു നിറമായി.  മുഖ്യമന്ത്രി അടിക്കടി വിദേശത്തേക്ക് പോകുന്നുണ്ട്. എന്താണ് അദ്ദേഹത്തിൻ്റെ അസുഖമെന്നറിയാൻ താത്പര്യമുണ്ട്. 

ശിവഗിരി സർക്യൂട്ട് പദ്ധതി കേന്ദ്രം നേരിട്ട് കൊണ്ട് വരുന്നതാണ്. ഇതൊക്കെ പാർട്ടി വളർത്താൻ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്ന ശ്രമത്തിൻ്റെ ഭാഗമാണ്. ശിവഗിരിയെ വർഗീയവത്ക്കരിക്കാൻ ബി ജെ പി ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ ആക്ഷേപം ശരിയാണ്. പക്ഷേ ഇതിന് സിപിഎമ്മും പിന്തുണ നൽകുന്നുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത വേണം

സംസ്ഥാനത്ത് ആകെ നടക്കുന്നത് കെ റെയിൽ സമരക്കാർക്കെതിരായ പൊലീസ് അതിക്രമം മാത്രമാണ്. പൊലീസിൽ നിന്ന് സിപിഐക്കാർക്കും ഉമ്മ കിട്ടുന്നുണ്ടെന്ന് കാനം മറക്കരുത്. പണ്ട് കാലങ്ങളിലെ ചില ആഢ്യൻമാർ പകൽ ചിലരോട് തൊട്ടുകൂടായ്മയും രാത്രി അവരോട് മറ്റ് ബന്ധങ്ങൾ നടത്തുകയും ചെയ്യുന്നത് പോലെയാണ് സി പി എമ്മിൻ്റെ ബി ജെ പി വിരോധം. വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കാൻ പറഞ്ഞാൽ  മത്സരിക്കും. എന്നാൽ കെ മുരളീധരൻ കാരണം ഒരു ഉപതെരഞ്ഞെടുപ്പ് കേരളത്തിലുണ്ടാകില്ല.

കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള ശുപാർശ നിലവിൽ കേന്ദ്രധനകാര്യമന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. എയിംസിൽ തുടർനടപടികൾ വേഗത്തിലാക്കാണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമലാ സീതാരാമന് കത്ത് നൽകിയിട്ടുണ്ട്. കോഴിക്കോട് കിനാലൂരായിരിക്കും എയിംസ് അനുമതി കിട്ടാൻ കൂടുതൽ സാധ്യത. 

Follow Us:
Download App:
  • android
  • ios