എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിന് മാത്രമേ ഉപയോ​ഗിക്കാവൂ എന്നും മറ്റാവശ്യത്തിന് ആരെങ്കിലും ഉപയോഗിച്ചാൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും കെ മുരളീധരൻ.

തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തിൽ വി കെ പ്രശാന്ത് എംഎൽഎക്കെതിരെ കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിന് മാത്രമേ ഉപയോ​ഗിക്കാവൂ എന്നും മറ്റാവശ്യത്തിന് ആരെങ്കിലും ഉപയോഗിച്ചാൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎ ഹോസ്റ്റലിലെ മുറി എന്ത് ചെയ്യുന്നുവെന്നത് പരിശോധിക്കേണ്ടതാണ്. ഹോസ്റ്റലിൽ മുറിയുണ്ടെങ്കിൽ ശാസ്തമം​ഗലത്ത് ഇങ്ങനെയൊരു ഓഫീസിന്റെ ആവശ്യമില്ല. നമ്മുടെ ഓഫീസ് നമ്മൾ തന്നെ ഉപയോഗിച്ചാൽ വിവാദം ഉണ്ടാകില്ല. കൗൺസിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വികെ പ്രശാന്ത് എംഎൽഎക്കെതിരെ കെ എസ് ശബരീനാഥൻ

എംഎൽഎ ​ഹോസ്റ്റലിൽ വി കെ പ്രശാന്ത് എംഎൽഎക്ക് മുറിയുണ്ടെന്ന് പറഞ്ഞ് കെ എസ് ശബരീനാഥൻ രം​ഗത്തുവന്നിരുന്നു. നിയമസഭയുടെ എംഎൽഎ ഹോസ്റ്റലുള്ളത് വികെ പ്രശാന്തിന്റെ വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും തുടങ്ങി എല്ലാ സൗകര്യവുമുള്ള എംഎൽഎ ഹോസ്റ്റലിൽ നിള ബ്ലോക്കിൽ 31,32 നമ്പറിൽ രണ്ട് ഓഫീസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കുന്നത്? അതുകൊണ്ടുതന്നെ പ്രശാന്ത് ഓഫീസ് ഒഴിയണം എന്നാണ് ശബരീനാഥൻ പ്രതികരിച്ചത്.