കൊടകര, മരംമുറി കേസുകൾ സിപിഎം-ബിജെപി നേതൃത്വം ഒത്തുതീര്‍ത്തെന്ന് കെ മുരളീധരൻ
കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും തമ്മിൽ നടന്ന രഹസ്യ ചര്‍ച്ച ഒത്തുതീര്‍പ്പിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: കൊടകര കേസും മരംമുറി വിവാദവുമായ ബന്ധപ്പെട്ട കേസുകളും സിപിഎം, ബിജെപി നേതൃത്വങ്ങൾ തമ്മിൽ ഒത്തുതീര്‍ത്തുവെന്ന ആരോപണവുമായി വടകര എംപി കെ മുരളീധരൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും തമ്മിൽ നടന്ന രഹസ്യ ചര്‍ച്ച ഒത്തുതീര്‍പ്പിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതി യോഗം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട എംപി, ഇത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും പറഞ്ഞു. കേരളത്തിൽ സൗഹാര്‍ദ്ദത്തിൽ കഴിയുന്ന രണ്ട് സമുദായങ്ങള്‍ തമ്മിൽ നാളെ സംഘര്‍ഷത്തിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകരുത്. നേതാക്കളുടെ ഒറ്റയ്ക്കുള്ള അഭിപ്രായ പ്രകടനമല്ല ഇക്കാര്യത്തിൽ വേണ്ടത്. വിഷയത്തിൽ സംസ്ഥാന സർക്കാരിന് മുന്നിൽ പുതിയ ഫോർമുല വയ്ക്കണോ എന്ന കാര്യത്തിൽ യുഡിഎഫ് ധാരണയിലെത്തുമെന്നും കെ മുരളീധരൻ പറഞ്ഞു.