'എല്ലാ സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഉണ്ടാകണം'; മകന്‍റെ വിവാഹ വാർത്ത പങ്കുവച്ച് കെ മുരളീധരൻ
അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു നടന്നതെന്നും അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു
കോഴിക്കോട്: കോൺഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരന്‍റെ മകന്‍റെ വിവാഹം കഴിഞ്ഞു. ഇന്ന് രാവിലെയായിരുന്നു മുരളീധരന്‍റെ മകൻ ശബരിനാഥന്‍റെ വിവാഹം നടന്നത്. സോണിയയാണ് ശബരി ജീവിത പങ്കാളിയാക്കിയത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു നടന്നതെന്നും അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
മുരളിധരന്‍റെ കുറിപ്പ്
എന്‍റെ മകൻ ശബരിനാഥന്‍റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം. ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.
വ്യക്തികളുടെ വീതം വെയ്പ് ആയി മാറി: വിമർശനവുമായി കെ മുരളീധരൻ
അതേസമയം പുന:സംഘടന സംബന്ധിച്ചുള്ള ചിന്തൻ ശിബിരിലെ വിമർശനം ശരിവച്ച് കെ.മുരളീധരൻ രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് ഗ്രൂപ്പ് വീതം വയപ്പായിരുന്നുവെങ്കിൽ ഇപ്പോൾ നടക്കുന്നത് വ്യക്തികളുടെ വീതം വെയ്പ് ആയി മാറിയെന്ന് മുരളീധരൻ ചൂണ്ടികാട്ടി. ഇങ്ങനെ വീതം വെയ്ക് തുടർന്നാൽ പ്രവർത്തകർ നിരാശരാകും. കെ പി സി സി ഭാരവാഹികളെ നിർണയിച്ചതിൽ ഈ പിഴവുണ്ടായി എന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യു ഡി എഫ് ശക്തമായ ശേഷം വേണം മുന്നണി വിപുലീകരണം നടത്തേണ്ടത്. മുന്നണിയിലേക്ക് വരുന്നവരെ നേതാക്കളുടെ താൽപര്യം വച്ച് തടയരുത്. മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും കെ മുരളീധരൻ പ്രതികരിച്ചു. മുതിർന്ന നേതാക്കൾ ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുന്നത് ശരിയല്ല. ചിന്തൻ ശിബിരത്തിൽ നിന്നും മാറി നിൽക്കുന്നതിനോടും യോജിപ്പില്ല. ആരെയും മാറ്റി നിർത്തുന്നതും ശരിയല്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തീരുമാനങ്ങൾ എടുക്കുന്നതിലല്ല, എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നിടത്താണ് ചിന്തൻ ശിബിരിന്‍റെ വിജയമെന്നും മുരളീധരരൻ വിശദീകരിച്ചു.