കോൺഗ്രസിലെ പടലപ്പിണക്കം: വടകരയിൽ മറ്റന്നാൾ മുതൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരൻ
വടകരയിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും കെ മുരളീധരൻ.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വടകരയിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുള്ള പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് കെ മുരളീധരൻ. ഞായറാഴ്ച മുതൽ വടകരയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും കെ മുരളീധരൻ പറഞ്ഞു. കെപിസിസി തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ ചൊല്ലി ആശയക്കുഴപ്പത്തെ തുടര്‍ന്ന് ഇടഞ്ഞ കെ മുരളീധരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
വടകരയിൽ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കം പ്രാദേശിക നേതൃത്വം പരിഹരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ആർഎംപി യുമായുള്ള നീക്കുപോക്ക് കെ പി സി സി പ്രസിഡൻ്റിനെ അറിയിക്കേണ്ടത് പ്രാദേശിക നേതൃത്വമാണ്. ആര്‍എസ്പി ബന്ധം സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. വെൽഫയർ പാർട്ടിയും ആർ എം പിയുമായി പ്രാദേശിക നീക്കു പോക്കിന് രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരുന്നു എന്നാണ് കെ മുരളീധരന്‍റെ വിശദീകരണം.
കോൺഗ്രസും ആർഎംപിയും ഉൾപ്പെട്ട ജനകീയമുന്നണി സ്ഥാനാർത്ഥിയായി കല്ലാമലയിൽ സുുഗുതൻ മാസ്റ്ററെയാണ് നിർത്തിയത്. പ്രചാരണം മുന്നോട്ട് പോകുന്നതിനിടെ കെപിസിസി, ജയകുമാർ എന്ന കോൺഗ്രസ് സ്ഥാനാർത്ഥിയെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ മുരളി ഉടക്കി. വടകരയിലെ പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കുമെന്നായിരുന്നു ഭീഷണി.നേതാാക്കൾ തമ്മിൽ കഴിഞ്ഞ ദിവസം ഒത്ത് തീർപ്പ് ചർച്ച നടത്തിയെങ്കിലും ആരെ പിൻവലിപ്പിക്കും എന്നതിൽ തീരുമാനമായില്ല. ഒടുവിൽ സൗഹൃദമത്സരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ജനകീയ മുന്നണിയുടെ സ്ഥാനാർത്ഥിയുടെ കാര്യം അറിയിച്ചില്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. കെപിസിസിക്ക് സ്ഥാനാർത്ഥിയുണ്ടെങ്കിൽ നേരത്തെ പറയാമായിരുന്നുവെന്നാണ് മുരളിയുടേയും ആർഎംപിയുടേയും അഭിപ്രായം. കെപിസിസി പ്രസിഡണ്ടിന്‍റെ വാർഡിൽ കൈപ്പത്തി ചിഹ്നത്തിലുള്ള സ്ഥാനാർത്ഥിക്കെതിരെ സൗഹൃദമത്സരം ഉണ്ടാകുന്നത് നേതൃത്വത്തിന് ക്ഷീണമായി