സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്നാണെന്ന സന്ദേശം നൽകും.നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല 

കോഴിക്കോട്:ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി.ഇന്നലെ ചേർന്ന ലീഡേഴ്സ് മീറ്റില്‍ സിറ്റിംഗ് എം പിമാർ മത്സരിക്കണമെന്നാണ് നിർദ്ദേശം.സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്ന് ആണെന്ന സന്ദേശം നൽകും.നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല. പാര്‍ട്ടിയിലെ പുനസംഘടന 30 ന് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ലീഡേഴ്സ് മീറ്റിലാണ് ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെമുരളീധരനും ടിഎന്‍പ്രതാപനും പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് വികാര നിര്‍ഭര രംഗങ്ങള്‍ക്കിടയാക്കി.വിഡി സതീശനും ബെന്നി ബഹനാനും വൈകാരികമായി നടത്തിയ പ്രസംഗത്തെ തുടർന്ന് ഇരു നേതാക്കളും പാർട്ടി തീരുമാനം അനുസരിക്കുമെന്ന് മയപ്പെടുകയായിരുന്നു.

'പാർട്ടിയുടെ നെറ്റിപ്പട്ടമാണ് മുരളീധരൻ, പടവാൾ ഉറയിലിടുന്ന നേതാവിന്‍റെ മകനല്ല'; ലീഡേഴ്സ് മീറ്റിൽ സതീശൻ

ബിജെപിയെ മുഖ്യശത്രുവായി കാണുന്ന രാഷ്ട്രീയനയരേഖയ്ക്ക് കെപിസിസി നേതൃയോഗം അംഗീകാരം നൽകി. അഞ്ചുമാസം നീളുന്ന രാഷ്ട്രീയ കർമ്മപരിപാടികൾക്കും വയനാട്ടിൽ ചേർന്ന ലീഡഴ്സ് മീറ്റ് രൂപം നൽകി. സംഘടനാ ദൗർബല്യങ്ങളെ ഇഴകീറി പരിശോധിച്ച രണ്ട് ദിവസത്തെ ചൂടേറിയ ചർച്ച അവസാനിക്കുമ്പോൾ കെപിസിസി നേതൃത്വം പ്രഖ്യാപിച്ചത് മിഷൻ 24. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനുള്ള മുന്നൊരുക്കങ്ങൾക്കാണ് അഞ്ചുമാസം. പാർട്ടി പുനസംഘടന ഈ മാസംതന്നെ പൂർത്തിയാക്കും. പ്രവർത്തന പദ്ധതികൾ താഴെത്തട്ടിലേക്ക് എത്തിക്കും. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം രണ്ടു ദിവസത്തെ യോഗം കൊണ്ട് കൂടിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു