സർക്കാരിന് എന്തിനാണ് വാശി. ജനഹിതം എതിരെന്ന് കണ്ടാൽ പിൻമാറണ്ടേ. സിൽവർ ലൈൻ നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണം. ഇവിടെ വിമോചന സമരത്തിന് ആരും ശ്രമിക്കുന്നില്ല.
തിരുവനന്തപുരം: കെ റെയിൽ (K Rail) സിൽവർ ലൈൻ (Silver Line) പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ എം പി ( K Muraleedharan). കിറ്റ് കണ്ടിട്ട് വോട്ട് ചെയ്തവർക്ക് സർവ്വേ കുറ്റിയാണ് സർക്കാർ സമ്മാനം നൽകിയത് എന്നാണ് മുരളീധരന്റെ പരിഹാസം.
കെ റെയിൽ പദ്ധതിയുടെ കാര്യത്തിന് ഈ മാസം 24 രാവിലെയാണ് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കാണുന്നത്. വൈകിട്ട് കേന്ദ്ര റെയിൽവേ മന്ത്രി ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് രാജ്യസഭയിൽ പറയുന്നു. കോൺഗ്രസ് പറഞ്ഞതു പോലെ 64000 കോടിയിൽ ഒതുങ്ങില്ലെന്ന ആശങ്ക കേന്ദ്രവും പങ്ക് വയ്ക്കുന്നു. ഇത്രയും വലിയ തുകയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം അവരുടെ ഓഹരി കൊടുക്കില്ല.
കല്ലിടൽ ആരാണ് നടത്തുന്നത്. സർവ്വേ കല്ലിടുന്നത് ഏറ്റെടുക്കാൻ തന്നെയാണ്. സർക്കാരിന് എന്തിനാണ് വാശി. ജനഹിതം എതിരെന്ന് കണ്ടാൽ പിൻമാറണ്ടേ. സിൽവർ ലൈൻ നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണം. ഇവിടെ വിമോചന സമരത്തിന് ആരും ശ്രമിക്കുന്നില്ല. ഇത് തന്നെയാണ് ശബരിമല വിഷയത്തിലും ഉണ്ടായത്. വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചു. അഞ്ച് വർഷവും ഭരിച്ചോളൂ. എന്തിനാണ് ഇപ്പോൾ വിമോചന സമരം. ദേശീയ പാത വികസനം വേണ്ടെന്ന് ആരും പറഞ്ഞില്ല. അലൈൻമെന്റിലാണ് തർക്കമുണ്ടായത്. എന്നാൽ ഈ പദ്ധതി തന്നെ വേണ്ടെന്നാണ് ജനം പറയുന്നത്. ഇതിനാൽ പ്രദേശിക വികസനം പോലും തടസപ്പെടുകയാണ്. എന്തോ മാനസിക തകരാർ വന്ന രൂപമായിട്ടാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടാൽ തോന്നുന്നത്. പ്രധാനകർമ്മികൾ മന്ത്രം ചൊല്ലുമ്പോൾ സ്വാഹ എന്ന് പറയുന്ന സഹ കർമ്മിയുടെ റോളാണ് കോടിയേരി ബാലകൃഷ്ണന്റേത്. കേന്ദ്രസർക്കാർ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ കേരളം കല്ല് കൊണ്ടടിക്കുന്നു എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
Read Also; വിജ്ഞാപനം സാധാരണ നടപടിക്രമം; ഭൂമി ഏറ്റെടുക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി
കെ റെയിൽ (K Rail) വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രമെന്ന വിശദീകരണവുമായി റവന്യു മന്ത്രി കെ രാജൻ (K Rajan) . വിജ്ഞാപനത്തിൽ പുതിയതായി ഒന്നുമില്ല. ഭൂമി ഏറ്റെടുക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
വിജ്ഞാപനം സംബന്ധിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ല. എല്ലാം നടപടി ക്രമമനുസരിച്ചാണ് നടക്കുന്നത്. ആളുകൾ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. വിജ്ഞാപനം സാധാരണ നടപടി ക്രമം മാത്രമാണ്. ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ല. സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്നും മന്ത്രി പറഞ്ഞു.
കെ റെയിൽ സിൽവർലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിൻറെ വിജ്ഞാപനം പുറത്ത് വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവ്വേയെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തിൽ സർവ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വിശദീകരിക്കുന്നു. (കൂടുതൽ വായിക്കാം...)
