തൃശൂരിൽ സിപിഎം ബിജെപിയെ സഹായിക്കും. പകരം ബിജെപി വോട്ടുകൾ സിപിഎമ്മിന് മറിയും
കോഴിക്കോട്: തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ കിരീടം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി രംഗത്ത്. വ്യക്തിപരമായ കാര്യം ആണത്. ലൂർദ് പള്ളി കിരീടം വിവാദമാക്കേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇത് സംബന്ധിച്ച ആക്ഷേപത്തില്‍ സുരേഷ് ഗോപിയും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വിജയശേഷം പത്ത് ലക്ഷം രൂപയുടെ കിരീടം മാതാവിന് നൽകും. അന്ന് ഉരച്ചു നോക്കട്ടെ. അതിൽ വൈരക്കല്ലുണ്ടാവും. താൻ നൽകിയ കിരീടം സോഷ്യൽ ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടിക്കാർക്ക് എന്ത് അധികാരമാണുള്ളത്. തന്‍റെ കുടുംബത്തിന്‍റെ നേർച്ചയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് തൃശ്ശൂരിലെത്തിയ സുരേഷ് ഗോപി നഗരത്തില്‍ റോഡ് ഷോയോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. തൃശ്ശൂരില്‍ സിപിഎം- ബിജെപി വോട്ടു കച്ചവടം ഉണ്ടാകുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു.ഇതിന്‍റെ ഭാഗമായി ബിജെപി ദുർബലരെ ഇറക്കി.വി. മുരളീധരനും സുരേഷ് ഗോപിയും ഒഴികെ എന്‍ഡിഎ സ്ഥാനാർഥികൾ ദുർബലരാണ്.
ബിജെപി ക്ക് അക്കൌണ്ട് തുറക്കാനുള്ള സാഹചര്യം സിപിഎം ഉണ്ടാക്കുന്നു..തൃശൂരിൽ സിപിഎം ബിജെപിയെ സഹായിക്കും.പകരം ബിജെപി വോട്ടുകൾ സിപിഎമ്മിന് മറിയുമെന്നും അദ്ദേഹം ആരോപിച്ചു
