കേന്ദ്രത്തിൽ നിന്നും പച്ചക്കൊടി ലഭിക്കാനായി കാത്തിരുന്ന പിണറായി സർക്കാരിനും ഇനി കെ റെയിലിനുള്ള നീക്കം ഇരട്ടിവേഗത്തിലാക്കാം

തിരുവനന്തപുരം: കെ റെയിൽ ചർച്ചകളെല്ലാം തന്നെ വഴിമുട്ടിയെന്ന് പലരും കരുതിയിരിക്കുന്നതിനിടയിലെ റെയിൽവേ ബോർഡിന്‍റെ നീക്കം സംസ്ഥാന സർക്കാരിന് നൽകുന്ന പ്രതീക്ഷ ചില്ലറയല്ല. അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന നിർദ്ദേശം റെയിൽവേ ബോര്‍ഡ്, ദക്ഷിണ റെയിൽവേക്ക് നൽകിയതോടെ ചർച്ചകൾക്ക് വേഗം വയ്ക്കുമെന്നുറപ്പാണ്. പദ്ധതി രൂപരേഖയെ കുറിച്ച് കെ റെയിലുമായി തുടര്‍ ചര്‍ച്ചകൾ നടത്താനാണ് ദക്ഷിണ റെയിൽവേയോട് ഗതിശക്തി വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വന്ദേഭാരതിനും കിട്ടി റെഡ് സിഗ്നൽ, ഒരു മണിക്കൂറിലധികം പിടിച്ചിട്ടത് ഇരിങ്ങാലക്കുടയിൽ, കാരണം?

സംസ്ഥാന സർക്കാരിനെ സംബന്ധിച്ചടുത്തോളം ഇത് നൽകുന്നത് വലിയ ശുഭപ്രതീക്ഷയാണ്. കേന്ദ്രത്തിൽ നിന്നും പച്ചക്കൊടി ലഭിക്കാനായി കാത്തിരുന്ന പിണറായി സർക്കാരിനും ഇനി കെ റെയിലിനുള്ള നീക്കം ഇരട്ടിവേഗത്തിലാക്കാം. വലിയ പ്രതീക്ഷയോടെ അവതരിപ്പിക്കപ്പെട്ടിട്ടും കെ റെയിലിനുള്ള മുന്നോട്ട് പോക്ക് അനങ്ങാതായതോടെ, ഇനി കേന്ദ്രം പറയട്ടെ എന്ന നിലപാടിൽ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ച് നിര്‍ത്തിയ പദ്ധതിക്കാണ് ഇപ്പോൾ നേരിയ പച്ചവെളിച്ചം തെളിഞ്ഞിരിക്കുന്നത്.

റെയിൽവേ ബോർഡ് ഇടപെടൽ എന്തുകൊണ്ട്

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കു വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡ് കെ - റെയില്‍ കോര്‍പറേഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ - റെയിലും സതേണ്‍ റെയില്‍വേയും സംയുക്ത പരിശോധന നടത്തി രൂപരേഖയുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിൽ വിശദപരിശോധന ആവശ്യപ്പെട്ട് ഗതിശക്തി വിഭാഗം ദക്ഷിണ റെയിൽവേക്ക് നൽകിയ കത്തിൽ ഭൂമിയുടെ വിശദാംശങ്ങൾ അടക്കം ഉൾപ്പെടുത്തി മറുപടിയും നൽകി. ഇതിന്‍റെ തുടര്‍ ചര്‍ച്ചകൾ കെ റെയിൽ കോര്‍പറേഷനുമായി നടത്തണമെന്നും അടിയന്തര പ്രാധാന്യമുള്ള പദ്ധതിയെന്നും ഓര്‍മ്മിപ്പിച്ചാണ് റെയിൽവേ ബോര്‍ഡിന്‍റെ ഇടപെടൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

9 ജില്ലകളിലായി 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് കെ റെയിൽ സിൽവര്‍ ലൈനിന് വേണ്ടിവരിക. ഏഴ് ജില്ലകളിലായി കെട്ടിടങ്ങൾ നിൽക്കുന്ന 3.6 ഹെക്ടറും കെ റെയിൽ പദ്ധതി പരിധിയിലാണ്. നിലവിലെ സ്റ്റേഷനുകൾക്ക് സമീപത്തുകൂടെ കടന്ന് പോകുന്ന അതിവേഗ റെയിൽ രൂപരേഖയും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ഗതിശക്തിവിഭാഗത്തിന്‍റെ കത്തിലെ പരാമര്‍ശത്തിൽ അടിയന്തര പ്രാധാന്യം എന്ന വാക്കിലാണ് നിലവിൽ അതിവേഗ പാതയുടെ പ്രതീക്ഷയത്രയും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം