പ്രതിഷേധത്തിൽ കൈ പൊള്ളിയ സർക്കാർ ഇന്ന് എറണാകുളം, കോഴിക്കോട്, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സർവേ നടപടികൾ നിർത്തി വയ്ക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.
കൊച്ചി/ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരിടത്തും കെ റയിൽ സർവേ ഇല്ല. പ്രതിഷേധങ്ങളിൽ കൈ പൊള്ളിയ സർക്കാർ ഇന്ന് വിവിധ ജില്ലകളിൽ നടത്താനിരുന്ന സർവേ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നാണ് സൂചന. കണ്ണൂരിൽ ഇനി ഏപ്രിൽ ആദ്യവാരം നടക്കാനിരിക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞേ സർവേ നടപടികളുണ്ടാകൂ എന്നാണ് ലഭിക്കുന്ന വിവരം.
അനൗദ്യോഗികമായി സർവേ നടപടികൾ നിർത്തിയെങ്കിലും ഈ വിവരം കെ റയിൽ നിഷേധിക്കുകയാണ്. ഓരോ ജില്ലകളിലെയും സാഹചര്യം നോക്കിയാകും സർവേ നടപടികൾ പുരോഗമിക്കുക എന്നാണ് സൂചന.
ഇന്ന് എറണാകുളം, കോഴിക്കോട്, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സർവേ നടപടികൾ നിർത്തി വയ്ക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. പൊലീസ് സംരക്ഷണമില്ലാതെ എറണാകുളത്തെ സർവേ പൂർത്തിയാക്കാൻ ഇനി കഴിയില്ലെന്ന് ജീവനക്കാർ സർവേ ഏജൻസിയെ അറിയിച്ചിരുന്നു. ഇനി എറണാകുളത്ത് 12 കിലോമീറ്റർ മാത്രമാണ് സർവേ പൂർത്തീകരിക്കാനുള്ളത്.
സാമൂഹികാഘാതപഠനത്തിന്‍റെ ഭാഗമായാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സർവേക്കല്ലുകൾ സ്ഥാപിക്കുന്നത്. എന്നാൽ പലയിടത്തും പ്രതിഷേധം മൂലം സർവേ നടപടികൾ മുന്നോട്ട് പോകുന്നില്ലെന്ന് ജീവനക്കാർ കെ റയിലിനെ അറിയിക്കുന്നുണ്ട്. അതിനാൽത്തന്നെ സാമൂഹികാഘാതപഠനം നീളുമെന്ന് ഉറപ്പാണ്.

ജനങ്ങൾ രാഷ്ട്രീയഭേദമില്ലാതെ സമരത്തിന് രംഗത്ത് വരുന്നു. കല്ല് പിഴുതെറിയൽ സമരവുമായി ജനങ്ങൾക്ക് സമരത്തിന് നേതൃത്വം നൽകി എത്തുന്ന യുഡിഎഫ് നേതൃത്വം ഇത് ഇടതുപക്ഷത്തിനെതിരെ വലിയ രാഷ്ട്രീയായുധമാക്കുകയുമാണ്. സിപിഎം പാർട്ടി കോൺഗ്രസ് വരാനിരിക്കുന്നു. പാർട്ടിയുടെ ഏറ്റവും വലിയ സമ്മേളനത്തിൽ ഈ സമരം പ്രതിഫലിക്കുന്നത് സംസ്ഥാനഘടകത്തിന് നാണക്കേടുമാകും. ഈ സാഹചര്യത്തിലാണ് താൽക്കാലികമായെങ്കിലും സർവേ നടപടികൾ നിർത്തി വയ്ക്കാൻ സർക്കാർ നിർബന്ധിതരാകുന്നത്.
കല്ല് പിഴുതാലും പിന്നോട്ടില്ലെന്ന് വെല്ലുവിളിച്ചായിരുന്നു സിൽവർ ലൈൻ സർവ്വെയിൽ സർക്കാർ അടിയുറച്ച് മുന്നോട്ട് പോയത്. പക്ഷെ താഴേത്തട്ടിൽ ഇടത് അണികളിലടക്കം എതിർപ്പ് രൂക്ഷമാകുന്നത് സർക്കാറിനും എൽഡിഎഫിനും മുന്നിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഔദ്യോഗികമായി സർവേ നിർത്തി എന്ന് കെ റെയിൽ പറയുന്നില്ല. പ്രദേശിക തലങ്ങളിൽ സർവേ ഏജൻസികൾക്ക് റവന്യൂ വകുപ്പുമായി ആലോചിച്ച് തീരുമാനിക്കാമെന്നാണ് നിലപാട്. ഫലത്തിൽ സർവേ തടസ്സപ്പെട്ടു എന്ന് തന്നെ. എറണാകുളത്തും കോട്ടയത്തും കോഴിക്കോടും കണ്ണൂരും മലപ്പുറത്തുമൊക്കെ ഇന്ന് വീണ്ടും സർവേ തുടങ്ങാനിരിക്കെയാണ് ഈ നിർത്തിവെക്കൽ.
കണ്ണൂരിൽ സർവേ പാർട്ടി കോൺഗ്രസ് കഴിഞ്ഞ്?
ഏപ്രിൽ ആദ്യവാരം സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്നത് കണക്കിലെടുത്താണ് കണ്ണൂരിലെ സർവേ നിർത്തിവെച്ചതെന്നാണ് വിവരം. സംസ്ഥാന വ്യാപകമായി 11 ഏജൻസികൾക്കും ഓരോ ജില്ലകളിലുമായി കൂടുതൽ ഏജൻസികൾക്കും സർവേ ചുമതല നൽകിയിരുന്നു. നിലവിലുള്ളത് പോര, കൂടുതൽ പൊലീസ് സംരക്ഷണം ഇല്ലാതെ സർവേ നടത്താനാകില്ലെന്നാണ് വിവിധ ഏജൻസികൾ കെ റെയിലിനെ അറിയിച്ചത്. 31-നുള്ളിൽ കല്ലിടൽ പൂർത്തീകരിക്കാനായിരുന്നു മുൻ ധാരണ.

രണ്ട് മാസം കൂടി സമയം നീട്ടി നൽകണമെന്ന ഏജൻസികളുടെ ആവശ്യത്തോട് അനുകൂല നിലപാടാണ് കെ റെയിൽ സ്വീകരിച്ചത്. ഇതുവരെ 185 കിലോമീറ്ററിൽ മാത്രമാണ് കല്ലിടൽ തീർന്നത്. അതിൽ ഏറ്റവും കൂടുതൽ കാസർകോടാണ് - 42.6 കിലോമീറ്റർ. പത്തനംതിട്ടയിൽ ഒരു കല്ലുപോലുമിടാനായിട്ടില്ല. ചുരുക്കത്തിൽ സമയം നീട്ടിയാലും കല്ലിട്ടുള്ള സാമൂഹ്യാഘാത പഠനം നീളുമെന്നുറപ്പാണ്. പ്രതിഷേധം കണക്കിലെടുത്ത് കല്ലിടൽ നിർത്തി അടയാളം മാത്രമിട്ട് ഇനി സർവേ നടത്തുമോ എന്നതിലും സർക്കാർ വ്യക്തമായി വിശദീകരണം നൽകുന്നില്ല.
സർവേയ്ക്ക് സമയം നീട്ടിച്ചോദിച്ച് ഏജൻസി
അതേസമയം സിൽവർ ലൈനിന് വേണ്ടിയുള്ള സാമൂഹികാഘാതപഠനത്തിന് സമയം നീട്ടിച്ചോദിക്കുകയാണ് സർവേ നടത്തുന്ന ഏജൻസിയായ കേരള വോളന്‍ററി ഹെൽത്ത് സർവീസസ്. ഏപ്രിൽ ആദ്യവാരത്തിലാണ് സാമൂഹികാഘാത പഠനത്തിന്‍റെ സമയം അവസാനിക്കുന്നത്. പ്രതിഷേധങ്ങൾ കാരണം പലയിടത്തും സർവേ മുടങ്ങുന്നതായി കെവിഎച്ച്എസ് ജില്ലാ കളക്ടർമാരെ ഔദ്യോഗികമായി അറിയിക്കും. ഈ സാഹചര്യത്തിൽ സർവേയ്ക്ക് സമയം നീട്ടി നൽകണമെന്നും ജില്ലാ കളക്ടർമാരോട് ഏജൻസി ആവശ്യപ്പെടും. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കെവിഎച്ച്എസ് സർവേ നടത്തുന്നത്.
